ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്‌ഘാടന കർമം നിർവഹിക്കേണ്ടിയിരുന്ന പുതുകുളങ്ങര പാലത്തിന്റെ ഉത്‌ഘാടന ചടങ്ങ് വിവാദത്തിൽ.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ മാറ്റി പകരം ചെങ്ങന്നൂർ എം എൽ എ കൂടിയായ മന്ത്രി സജി ചെറിയാനാണ് പാലം ഉത്‌ഘാടനത്തിന്റെ അധ്യക്ഷൻ . വീണാ ജോർജിനെ തഴഞ്ഞ് പകരം മന്ത്രി സജി ചെറിയാനെ ഈ കർമം ഏൽപ്പിച്ചതാണ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പുതുതായി പണി കഴിപ്പിച്ചിരിക്കുന്ന ഈ പുതുക്കുളങ്ങര പാലം. വരട്ടാറിന് കുറുകെയൊരു പാലം എന്നത് പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു. യദാർത്ഥത്തിൽ ഈ പാലത്തിനായി ഏറ്റവുമധികം പ്രയത്നിച്ചത് വീണാ ജോർജ് ആണെന്നത് പറയാതിരിക്കാനാവില്ല. ആറന്മുള എംഎല്‍എ യായ വീണ ജോര്‍ജിന്റെ ശ്രമഫലമായാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
എന്നാൽ പാലം യാഥാർഥ്യമായതോടെ വീണാ ജോർജിനെ തള്ളിക്കൊണ്ട് സജി ചെറിയാൻ എല്ലാ ക്രെഡിറ്റും തട്ടിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് വീണാ ജോർജിനെ മാറ്റി നിർത്തിക്കൊണ്ട് സജി ചെറിയാൻ ഇതിന്റെ അധ്യക്ഷനാവുന്നതും . ഇതോടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന കടുത്ത തീരുമാനത്തിലേക്ക് വീണാൽ ജോർജ് എത്തിച്ചേർന്നു. ഇതോടെ നിവൃത്തിയില്ലാതെ ഉത്‌ഘാടനം മാറ്റേണ്ടി വന്നിരിക്കുകയാണ് സംഘാടകർക്ക്. പുതിയ തിയതി തീരുമാനിച്ചിട്ടില്ല.
എന്തായാലും ആഭ്യന്തര കലഹങ്ങൾ ജനങ്ങൾക്ക് മുന്നിൽ ഒളിപ്പിച്ചു വെച്ച് കൊണ്ട് മറ്റു പല കാരണനകളുമാണ് ഉത്‌ഘാടന കർമം മാറ്റിയതിനു കാരണമായി പറഞ്ഞത് . എങ്കിലും വീണാ ജോർജിനെ ചൊടിപ്പിച്ച ഈ ഉത്‌ഘാടന വിവാദം ഇപ്പോൾ പരസ്യമായ രഹസ്യമാണ് .
ഇറിഗേഷന്‍ വകുപ്പാണ് പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്താനും തീരുമാനിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാന്‍ ആണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള നോട്ടീസും പുറത്തിറങ്ങിക്കഴിഞ്ഞു.
മുഖ്യസാന്നിധ്യം മാത്രമായി വേദിയില്‍ വീണ ജോര്‍ജിന്റെ സ്ഥാനം ഒതുക്കപ്പെട്ടു . ഇത് തന്നെയാണ് വാഹനം പ്രചരണമടക്കം തിങ്കളാഴ്ച രാത്രിയില്‍ വരെ നടത്തിയ പരിപാടി പെട്ടെന്ന് മാറ്റാനുള്ള കാരണവും. പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചത് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ്. ഇതും ആരോഗ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഇറിഗേഷന്‍ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത് വീണ ജോര്‍ജ് പങ്കെടുക്കില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് . പ്രതിപക്ഷവും ഇതോടെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി. സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ജനങ്ങൾ വലയുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം ഉയർത്തി . തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ചില ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പാലത്തിലൂടെ അക്കരെ ഇക്കരെ പോകാമെന്ന ആശ്വാസമാണ് നാട്ടുകാര്‍ക്ക്.