മാവൂരിലെ കൂളിമാട് പാലം(Koolimadu Bridge) തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Minister Muhammad Riyas). റിപ്പോർട്ട് ലഭിച്ചശേഷം നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പാലാരിവട്ടം പാലവമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്ഓവർ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. ഇടതു സർക്കാരിന്റെ സമീപനം ജനങ്ങൾക്കറിയാം. സുതാര്യമായും സമയബന്ധിതമായും പൊതുമരാമത്ത് ജോലികൾ പൂർത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകർന്നത്. മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകർന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്.
പാലം തകർന്നതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പങ്കുണ്ടെന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ചോദിച്ചു. ശ്രദ്ധാപൂർവം ചെയ്യേണ്ട പ്രവൃത്തി ആയിരുന്നു ബീം ഉറപ്പിക്കൽ. ഇത് ഒരു പരിചയവും ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതാണ് അപകടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പൊളിഞ്ഞുവീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു . ബീമിനെ താങ്ങി നിർത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാറാണ് അപകടമുണ്ടാക്കിയതെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചിരുന്നു. 25 കോടി ചെലവിട്ട് നിർമിക്കുന്ന പാലം, നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത് .