നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയില്‍ നടിക്കെതിരെ പ്രതികരണവുമായി മല്ലിക സുകുമാരന്‍ രംഗത്ത്. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നാണ് മല്ലിക സുകുമാരന്‍ നടിക്കെതിരെ പ്രതികരിച്ചത് . ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു.
മല്ലികാ സുകുമാരന്റെ വാക്കുകളിലേക്ക് ..
പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
അതെ സമയം നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും എന്നും – മല്ലിക വ്യക്തമാക്കി.
എന്നാൽ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ അമ്മ മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍ കാന്തിനും പരാതി നല്‍കിയിരുന്നു.
വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ച നടി, അടുത്ത സിനിമയില്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതിനു പിന്നില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു ആരോപിച്ചു.
പരാതിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ : ”എന്റെ മകന്‍ വിജയ് ബാബുവിന്റെ പേരില്‍ നടിയായ പെണ്‍കുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. നല്ല സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ, 22 വര്‍ഷം കഠിനാധ്വാനം ചെയ്ത് വളര്‍ന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ബഹുമാനപ്പെട്ട നീതിപീഠത്തിലും നിയമ സംവിധാനത്തിലും ഞാന്‍ വിശ്വസിക്കുന്നു. പെണ്‍കുട്ടി കൊടുത്ത പരാതി അന്വേഷിക്കണം.’
”അതോടൊപ്പം, പെണ്‍കുട്ടിയെകൊണ്ട് ഇങ്ങനെ ഒരു പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോ എന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. നീതിപീഠം എന്റെ മകന്‍ കുറ്റക്കാരനാണെന്നു വിധിയെഴുതിയാല്‍ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുമെന്നാണ് എന്റെ നിലപാട്. എന്നാല്‍, മകന്‍ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാല്‍ അവന്റെ സ്‌കൂളില്‍ പോകുന്ന മകന്‍ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ നീതിപൂര്‍വമായ നടപടി ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു”.