നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം കേരളാ പോലീസ് മാത്രമല്ല ഇപ്പോൾ ഈ കേസിൽ തുനിഞ്ഞിറങ്ങിയിരിക്കുന്നത്, മറിച്ച് കേന്ദ്ര ഏജൻസികളും രണ്ടും കല്പിച്ചാണ്. കാരണം നേരത്തേ മുതൽ തന്നെ മലയാള സിനിമാ മേഖലയെ തകർക്കുന്ന രണ്ട് കാര്യങ്ങളാണ് കാസ്റ്റിംഗ് കൗച്ച് അല്ലെങ്കിൽ ലൈംഗിക ചൂഷണം, പിന്നെ ഒന്ന് മയക്കുമരുന്ന് ഉപയോഗം. വിജയ് ബാബുവിനെ കുടുക്കിയാൽ ഇതിന് രണ്ടിനും ഒരു തീരുമാനം ഉണ്ടാക്കാനായി സാധിക്കും. അതുകൊണ്ട് തന്നെയാണ് യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിലുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടിയതും. പാസ്പോർട്ട് കണ്ടുകെട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നാട്ടിലെത്തിയാൽ മുൻകൂർ ജാമ്യാപേക്ഷ അവഗണിച്ച് വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തേക്കും. ഇയാളുടെ ചില സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും മൊഴി രേഖപ്പെടുത്തി. മേയ് 16നാണ് നടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരുന്നത്.
ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ശ്രമം. 22നു പരാതി ലഭിച്ചതിനു പിന്നാലെ വിജയ് ബാബു ഗോവയിലേക്കു കടന്നിരുന്നു. 24ന് അവിടെനിന്നു ബെംഗളൂരുവിൽ എത്തി ദുബായിലേക്കു പോവുകയായിരുന്നു. ഇയാളുടെ എമിഗ്രേഷൻ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാജ്യത്തേക്ക് തിരിച്ച് എത്തിക്കണമെങ്കിൽ നയതന്ത്രപരമായ നടപടികൾ ആവശ്യമാണ്. അന്വേഷണവുമായി സഹകരിക്കാൻ വിജയ് ബാബു തയാറായില്ലെങ്കിൽ പാസ്പോർട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി രക്ഷപ്പെട്ടശേഷമാണ് ലുക്ക്ഔട്ട് സർക്കുലർ അടക്കം ഇറക്കിയത്. സർക്കുലർ നിലനിൽക്കുന്നതുകൊണ്ട് മുൻകൂർ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാൽ വിമാനത്താവളത്തിൽവച്ചുതന്നെ വിജയ് ബാബു അറസ്റ്റിലാകും.
അതേസമയം യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചനയുണ്ട്. വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഈ മാസം 22 നാണ് നടി പരാതി നൽകിയത്. 24നാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. പരാതി നൽകി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ല എന്നത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പാസ്പോർട്ട് കണ്ടുകെട്ടുന്ന സാഹചര്യം ഒഴിവാക്കാനാകും നടൻ ശ്രമിക്കുകയെന്നാണ് വിവരം. മേയ് 16ന് മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വന്നതിനുശേഷമേ കീഴടങ്ങാൻ സാധ്യതയുള്ളൂ. പരാതിക്കാരിയുടെ മൊഴികളിൽ പറയുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. സിനിമാ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം 8 പേരുടെ മൊഴിയും രേഖപ്പെടുത്തി.
അതിജീവിതയെ സ്വാധീനിക്കാനും സമ്മർദത്തിലാഴ്ത്താനും വിജയ് ബാബു ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തലും വൈദ്യപരിശോധനയും പൂർത്തിയാക്കി. സാക്ഷികളുടെ മൊഴിയെടുപ്പും പരിശോധനകളും തുടരുകയാണ്. പ്രതി പരാതിക്കാരിയോടൊപ്പം ഹോട്ടലുകളിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പുതുമുഖ നടിക്കൊപ്പം എത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പൊലീസ് തെളിവെടുപ്പു നടത്തി. കടവന്ത്രയിലെ ആഡംബര ഹോട്ടലും ഫ്ലാറ്റുമുൾപ്പെടെ 5 സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് എത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ 5 സ്ഥലങ്ങളിൽ വച്ചാണു പീഡനം നടന്നതെന്നു യുവതി നൽകിയ പരാതിയിലുമുണ്ട്. അതേസമയം, നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി ഇന്നലെ രംഗത്തെത്തിയിരുന്നു. വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.
സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ.. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്.ഈ അജ്ഞാത യുവതി ആരാണെന്ന് കണ്ടെത്താനായി സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനോട് വിവരങ്ങൾ തേടും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം.