പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കുനേരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ശിവഗിരിയേയും ഗുരുവിനേയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന സ്വാമിയുടെ പരാമർശത്തിന് എതിരെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം.‘ മോദിയും കേന്ദ്രവും നൽകിയ വാഗ്ദാനങ്ങൾക്ക് അപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണം,’കടകംപള്ളി പറഞ്ഞു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറഞ്ഞ ഗുരുവിന്റെ പിന്മുറക്കാർ രാജ്യത്തെ ജാതിയുടേയും മതത്തിന്റേയും പേരിൽ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും നടക്കുന്നവരുടെ പാണന്മാരായി ചിലർ അധപതിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. ശിവഗിരി തീർത്ഥാടന ടൂറിസം സർക്ക്യൂട്ടാണ് കേന്ദ്രമനുവദിച്ചത്
. ഇതാദ്യം മുന്നോട്ടുവെച്ചത് കേരള സർക്കാരാണ്. എന്നാൽ ഇത് പകുതിയിൽ ഉപേക്ഷിച്ചുപോകാൻ കേന്ദ്രം തീരുമാനിച്ചതാണ്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് തീർഥാടന ഇടനാഴി പദ്ധതി. ടൂറിസം മന്ത്രിയെന്ന നിലയിൽ താൻ അന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന്റെ സ്വദേശിദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർഥാടന വികസനം നടത്താമെന്ന് മനസ്സിലാക്കി. തുടർന്ന് 118 കോടിയുടെ പദ്ധതി കേന്ദ്ര വിനോദ സഞ്ചാര വകുപ്പിനുമുന്നിൽ അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർഥാടന ഇടനാഴി ആവിഷ്‌കരിച്ചത്. ഇതിനിടയിൽ ശിവഗിരി മഠം നേരിട്ട് മറ്റൊരു നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചു. തുടർന്ന് 118 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഐ.ടി.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2019 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച പദ്ധതി 2020 മെയിൽ കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോഴാണ് റദ്ദാക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്മാറിയത്. മൂന്നു വർഷത്തിനിപ്പുറം പദ്ധതിയുടെ അവസ്ഥ വ്യക്തമാക്കാനെങ്കിലും സ്വാമി തയ്യാറാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.