നടിയെ അക്രമിച്ച കേസിൽ പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം ചേർന്നത്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തിന് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദേശം നൽകി. തുടരന്വേഷണത്തിലും എഡിജിപി സംതൃപ്തി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എ.ഡി.ജി.പിയുമായി പങ്കുവെച്ചു. കേസിന്റെ തൽസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർ എ.ഡി.ജി.പിയെ അറിയിച്ചു.കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൂടുതൽ പേരുടെ മൊഴി കൂടി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. കേസിൽ കാവ്യ മാധവൻ അടക്കമുള്ളവരുടെ മൊഴി എടുക്കാൻ വൈകുകയാണ്.ഇത് അന്വേഷണത്തെ ബാധിക്കുന്നതായാണ് വിലയിരുത്തൽ. ഇനി 1 മാസവും 2 ദിവസവും മാത്രമാണ് കേസിന്റെ തുടന്വേഷണത്തിനായി അവശേഷിക്കുന്നത്.
കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കവും ക്രൈം ബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ബാലചന്ദ്രകുമാറിന് എതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം, ദീലിപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളുമാണ് അതിജീവിത ബാർ കൗൺസിലിന് കൈമാറിയത്. ഇമെയിലായി നൽകിയ പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയതിനേത്തുടർന്ന് അതിജീവിത രേഖാമൂലം പരാതി നൽകിയിരുന്നു. അഭിഭാഷകർ ചട്ടങ്ങൾ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാൻ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകൾ ഉൾപ്പെടെയാണിത്. രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധ ഇടപെടലുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചിരുന്നു.
നടൻ ദിലീപിന്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാൻ പ്രതികൾക്കു വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന ആശങ്കയാണ് പരാതിയിൽ. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയർത്തുന്നത്.