മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിയക്കയിലേക്ക് പോകുമ്പോൾ പഴയ ശബരിമലയാണ് ഓർമ്മയിൽ വരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വിവാദമായിട്ടുള്ള പല തീരുമാനമെടുത്തതും അമേരിക്കയിലായിരുന്ന സമയത്താണ്. യുവതികൾ പലവട്ടം ശബരിമലയിൽ കയറാൻ ശ്രമിച്ചു. ഭക്തരാകട്ടെ വലിയ തോതിൽ ചെറുത്തു. അതാകട്ടെ ബിജെപിയുടെയും കെ സുരേന്ദ്രന്റേയും വളർച്ചയ്ക്കും. സിപിഎമ്മിന്റെ തകർച്ചയ്ക്കും കാരണമായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാഠം പഠിച്ചു. പിന്നീടുള്ള ശബരിമലയിലെ തീരുമാനത്തിന് മാറ്റം വന്നു. അതോടെ തുടർഭരണവുമായി. ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈ പോകുന്ന സമയത്ത് സിൽവർ ലൈൻ വിവാദം നിലനിൽക്കുകയാണ്. പ്രതിപക്ഷം ഇതിനെ ശബരിമല പ്രക്ഷോഭത്തെപോലെ ഏറ്റെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ എന്തുണ്ടാകുമെന്ന് ഇനിയറിയാം. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചുമതല മറ്റാർക്കും നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കിൽ കൂടുതൽ ദിവസം അമേരിക്കയിൽ തുടരും. ജനുവരിയിൽ രണ്ടാഴ്ച മയോ ക്ലിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ചികിത്സക്കായി പോകും. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.
കോടിയേരി ബാലകൃഷ്ണൻ യുഎസിലേക്ക് പോകുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ആർക്ക് കൈമാറുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ചുമതല ആർക്കും കൈമാറുന്ന കാര്യത്തിൽ തരുമാനമെടുത്തിട്ടില്ല. അടുത്ത ആഴ്ച പോയി രണ്ടാഴ്ചയോളം കോടിയേരിയും യുഎസിൽ ചികിത്സയിൽ കഴിയും. പാർട്ടി പോളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സക്കായി തിരിക്കുന്നത്. ദീർഘകാലത്തേക്ക് മാറിനിൽക്കുന്നില്ല എന്നത് കൊണ്ട് പാർട്ടി ചുമതല മറ്റാർക്കും കൈമാറേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനം. നേരത്തെ അദ്ദേഹം ചികിത്സക്കായി യുഎസിലേക്ക് തിരിച്ചപ്പോൾ പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ജനുവരിയിൽ ചികിത്സക്ക് പോയപ്പോൾ തുടർപരിശോധന വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പാർട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകൾ നീട്ടിവെച്ചത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. മിനസോട്ടയിലെ ചികിത്സക്ക് ആദ്യമായി പോകുന്നത് 2018ലാണ്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല.