ഇന്ത്യയുമായി ഒരു സ്വതന്ത്ര വാണിജ്യ കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യുക്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ അപലപിക്കാൻ തയ്യാറാകാത്ത ഇന്ത്യയുടെ നടപടിയെ കുറിച്ച് മൗനം പാലിക്കുകയാണ്.
ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ബോറിസ് ജോൺസൺ ഗുജറാത്തിൽ എത്തിയത്. റഷ്യയ്ക്കെതിരെയുള്ള പാശ്ചാത്യ ചേരിയുടെ ഉപരോധം കൂടുതൽ ശക്തമാകുന്നതിനിടയിലാണ്. ഉപരോധം നിലനിൽക്കുമ്പോഴും റഷ്യയിൽ നിന്നും ആയുധങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുമായി സഹകരിക്കാൻ ബോറിസ് എത്തുന്നത്.
ഈ പ്രശ്നം ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചക്കിടയിൽ ഉന്നയിക്കുമെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുൻപായി ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അത് ഒഴിവാക്കാനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായി തന്നെ വ്യത്യസ്ത രീതിയിലുള്ള ബന്ധം നിലനിൽക്കുന്നുണ്ട് എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധമാണത്. ആ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും ബോറിസ് ജോൺസൺ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം കൂടുതൽ സുഗമമാക്കുന്നതുൾപ്പടെ ഇന്ത്യ മുൻപോട്ടു വച്ച പല നിബന്ധനകളുംബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഐ ടി വിദഗ്ദരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ കഴിഞ്ഞ ദിവസമാണ് കുടിയേറ്റ നടപടികൾ ലളിതവത്ക്കരിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചത്.
അതോടൊപ്പം ഇന്ത്യയ്ക്ക് കൂടുതൽ ആയുധങ്ങൾ നൽകാനുള്ള സന്നദ്ധതയും ബോറിസ് ജോൺസൺ അറിയിച്ചു. നരേന്ദ്ര മോദിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ച്ചയിൽ ബോറിസ് ജോൺസൺ ഇക്കാര്യവും പരാമർശിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ഇന്നലെ ഒരു ജെ സി ബി പ്ലാന്റിലെത്തി ജെ സി ബിക്ക് മുൻപിൽ പോസു ചെയ്ത ബോറിസ് ജോൺസന്റെ നടപടി കടുത്ത വിമർശനത്തിന് ഇരയായിട്ടുണ്ട്. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ചേരിപൊലീക്കാൻ ബുൾഡോസറുകൾ ഉപയോഗിച്ച സാഹചര്യത്തിലാണ് ഈ വിമർശനം ഉയർന്നിരിക്കുന്നത്.
ബ്രിട്ടനിലെ മനുഷ്യാവകാശ പ്രവർത്തകർ ഇതിനെതിരെരംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്ന നടപടി എളുപ്പമാക്കുന്നതിനായി ഓപൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് നൽകാനാണ് ബ്രിട്ടന്റെ തീരുമാനം. ഇത് ആയുധ വ്യാപാരവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ ഉണ്ടാകുന്ന കാലതാമസം വലിയൊരു പരിധിവരെ ഇല്ലാതെയാക്കും. ഇൻഡോ-പസഫിക് മേഖലയിൽ ഇതാദ്യമായാണ് ഒരു രാജ്യത്തിന് ബ്രിട്ടനിൽ നിന്നും ഓപൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് ലഭിക്കുന്നത്.
ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ച്ചയിൽ പ്രതിരോധ സുരക്ഷാ മേഖലകളിലെ സഹകരണത്തെ കുറിച്ച് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയുമായി സംസാരിക്കും. വ്ളാഡിമിർ പുടിന്റെ നടപടികൾ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് പരാമർശിക്കുമെങ്കിലും റഷ്യയെ അപലപിക്കുവാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആഴ്‌ച്ചകൾക്ക് മുൻപ് താൻ നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും , അപ്പോൾ ലോകക്രമത്തിൽ ഇന്ത്യയുടെ സ്വാധീനം നിർണ്ണായകമാണെന്ന കാര്യം സൂചിപ്പിച്ചിരുന്നെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇന്ന് ലോകത്തിലെ വൻശക്തികളിൽ ഒന്നാണ് ഇന്ത്യ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.