കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് തിരിച്ചടി .ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.സിബിഐയേയും അന്വേഷണം ഏല്‍പ്പിച്ചില്ല. ഇതോടെ ക്രൈംബ്രാഞ്ചിന് കൂടുതല്‍ കരുത്ത് കൈവരികയാണ്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ തീരുമാനം.എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇതെല്ലാം കോടതി അംഗീകരിച്ചു. ദിലീപിന്റെ ആവശ്യങ്ങള്‍ തള്ളുകയും ചെയ്തു.കേസില്‍ ദിലീപാണ് ഒന്നാം പ്രതി. അതെസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ഈ മാസം പതിനഞ്ച് വരെയായിരുന്നു കോടതി സമയം അനുവദിച്ചത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത.സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹ്യത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ, ശരത്, സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നുമാണ് ദിലീപിന്റെ വാദം.