സില്‍വര്‍ ലൈന്‍ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ വെച്ചാണ് മുഖ്യ മന്ത്രിയുടെ പരാമര്‍ശം.കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ്. പദ്ധതിക്കെതിരേ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആരോപിച്ചു.
എന്നാല്‍ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നാണ് സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നത്. ഇതോടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളിലെ ഭിന്നസ്വരം വ്യക്തമാവുകയാണ്.
പദ്ധതിയോട് പ്രധാനമന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്നും, സാമൂഹിക ആഘാത പഠനം ഏതിരായാലും പദ്ധതി ഉപേക്ഷിക്കില്ല എന്നുമാണ് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു യെച്ചൂരിയുടെ മറുവാദം. കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യും. പദ്ധതി ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേന്ദ്രാനുമതി വേണം. ഇപ്പോള്‍ നടക്കുന്നത് പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളാണ്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്ന കാര്യമടക്കം വ്യക്തമായിട്ടില്ല. അക്കാര്യത്തിലുള്‍പ്പെടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
ഇപ്പോഴിതാ തന്റെ നിലപാടിലുറച്ച് നില്‍ക്കുന്ന മറുപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് തീവ്രവലതുപക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ടു ലക്ഷം കോടിയിലധികം ചെലവുവരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ലെന്നും യെച്ചൂരിക്കയച്ച അയച്ച കത്തില്‍ പ്രതിപക്ഷനേതാവ് പരാമര്‍ശിക്കുന്നു.
”സില്‍വര്‍ലൈനിന്റെ പിറകെ പോകാതെ പിണറായി വിജയന്‍ ഭരിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ഇബിയില്‍ ഗുരുതരമായ പ്രതിസന്ധിയാണ്. ബോര്‍ഡ് ചെയര്‍മാന്റെ മുറിയില്‍ എല്‍ഡിഎഫ് അനുകൂല സംഘടനകള്‍ കുഴപ്പമുണ്ടാക്കുന്നു. തിരുവന്തപുരത്ത് കാറ്റിലും മഴയിലും നശിച്ച വൈദ്യുത ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ 18 മണിക്കൂര്‍ എടുത്തു.കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭത്തിലുള്ള സര്‍വീസുകളെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറി കെഎസ്ആര്‍ടിസിയുടെ നഷ്ടം നൂറിരട്ടിയാക്കി. പൊതുമേഖല സ്ഥാപനത്തെ തകര്‍ക്കുന്ന ഇവര്‍ സ്വിഫ്റ്റില്‍ കരാര്‍ തൊഴിലാളികളെയാണ് നിയമിക്കുന്നത്. ഇടതുപക്ഷമാണ് ഇത് ചെയ്യുന്നത്. ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷനയം നടപ്പാക്കുന്നവരാണെന്നും വി ഡി
സതീശന്‍ പറഞ്ഞു.