സിപിഐ വർഗ്ഗവഞ്ചകരെന്ന് സിപിഎം . സി പി ഐ എമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിലൂടെയാണ് സി പി ഐക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത് .
തിരുത്തല്‍വാദത്തിന്റെ ചരിത്ര വേരുകള്‍ എന്ന തലക്കെട്ടില്‍ ഇ രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലാണ് ഈ വിമര്‍ശനം.ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി എന്ന് സ്വയം അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് സി പി ഐ എന്നും മുന്‍പ് പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സി പി ഐ എമ്മിനെ കുത്താനുള്ള ഒരുപാധിയായി സി പി ഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
സി പി ഐ എം അതിന്റെ ഇരുപത്തി മൂന്നാം പാര്‍ടി കോണ്‍ഗ്രസിലേക്കും, സി പി ഐ ഇരുപത്തിനാലാമത് സമ്മേളനങ്ങളിലേക്കും കടക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞകാല രാഷ്ട്രീയനിലപാടുകളുടെയും സമര – സംഘടനാപ്രവര്‍ത്തനങ്ങളുടെയും പുനഃപരിശോധനയാണ് ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനങ്ങളുടെ മുഖ്യ അജന്‍ഡ എന്ന് ലേഖനത്തിൽ അവകാശപ്പെടുന്നു . കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനാടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തി പോരായ്മകളെയും ദൗര്‍ബല്യങ്ങളെയും അടയാളപ്പെടുത്തി ഭാവിയില്‍ അവ ആവര്‍ത്തിക്കാതിരിക്കാനുള്ള അഴിച്ചുപണികള്‍ നടത്തുക എന്നതാണ് സമ്മേളനങ്ങളില്‍ പ്രധാനമായും സ്വീകരിക്കുന്ന നിലപാടെന്നും ഇവർ പറയുന്നു.
എന്നാല്‍ സി പി ഐ പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത് . എന്നാൽ മാധ്യമ ഭാഷ്യം നിഷേധിക്കാൻ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല എന്നും ലേഖനത്തിലൂടെ രാമചന്ദ്രൻ കുറ്റപ്പെടുത്തി . ഇവിടെ തിരുത്തൽ വാദികളെന്ന പദം സൂചിപ്പിക്കുന്നത് വലതു പക്ഷ വ്യതിയാനം എന്നതാണ് . അതായത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന നിലപാടുകളില്‍ നിന്ന് വലത്തോട്ടുള്ള വ്യതിയാനം എന്ന അര്‍ത്ഥത്തില്‍ ആണ് ആ പദം സി പി ഐ ക്കെതിരെ പ്രയോഗിക്കപ്പെട്ടത് . അവിഭക്ത സി പി ഐയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ഒന്നര ദശാബ്ദത്തോളം രാഷ്ട്രീയ ചര്‍ച്ചകളില്‍ മുന്‍ നിന്നിരുന്ന ഒരു വാക്കായിരുന്നു തിരുത്തല്‍വാദം.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് നേരത്തെ തന്നെ രൂപപ്പെട്ട നയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ സോവിയറ്റ് പാര്‍ടി കോണ്‍ഗ്രസിനെ തുടര്‍ന്ന് രൂക്ഷമാകാന്‍ തുടങ്ങി. പാര്‍ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ നീറിപ്പടരുന്ന ഈ ഘട്ടത്തിലാണ് 1962 ല്‍ ഇന്ത്യയും ചൈനയും തമ്മിലെ അതിര്‍ത്തിത്തര്‍ക്കം യുദ്ധമായി മാറിയത്. കമ്യൂണിസ്റ്റ് ചൈനക്കെതിരെ അധിക്ഷേപങ്ങള്‍ കോരിച്ചൊരിഞ്ഞ ഇന്ത്യന്‍ ഭരണവര്‍ഗവും വലതുപക്ഷ പാര്‍ടികളും ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയെന്ന് ലേഖനത്തില്‍ പറയുന്നു. രാജ്യരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും വികാരവിക്ഷോഭത്തിലേക്ക് ജനങ്ങളെ തള്ളിവിട്ട് കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളും ചൈനീസ് ചാരന്‍മാരുമാണ് എന്ന് അവര്‍ ആക്രോശിച്ചു.
നിര്‍ണായകമായ ഈ സന്ദര്‍ഭത്തെ പാര്‍ടിയിലെ വലത് നേതൃത്വം കൗശല പൂര്‍വം ഉപയോഗിച്ചുവെന്നും ചരിത്രത്തില്‍ ദീര്‍ഘകാല സൗഹൃദം പുലര്‍ത്തിപ്പോന്ന ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ആയുധപ്പന്തയത്തിലൂടെയല്ല നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന നിലപാട് എടുത്ത പാര്‍ടി നേതാക്കന്മാരെ അവര്‍ പൊലീസിന് ഒറ്റുകൊടുത്തുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം സഖാക്കളെ വര്‍ഗശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചൈന ചാരന്മാര്‍ എന്ന് മുദ്ര കുത്തി ജയിലറകളില്‍ അടച്ചു. തിരുത്തല്‍ വാദം എന്ന വ്യതിയാനം എത്ര നികൃഷ്ടമായ പ്രവൃത്തികളിലേക്കും നയിച്ചേക്കാം എന്നതിന്റെ തെളിവായി ചരിത്രത്താളുകളില്‍ ഈ സംഭവം അടയാളപ്പെട്ടു കിടക്കുന്നുണ്ടെന്നും സി പി ഐയെ പരോക്ഷമായി സൂചിപ്പിച്ച് ലേഖനത്തില്‍ പറയുന്നു.
1964 ലെ പിളര്‍പ്പിന് ശേഷം സി പി ഐയുടെ പരിപാടി മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം ആണ് എന്ന് വ്യക്തമായിരുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പാര്‍ടി പിളര്‍പ്പിന് ശേഷം ആദ്യ ബലപരീക്ഷണം കേരള സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യോജിച്ചു പൊരുതാമെന്ന നിര്‍ദേശം സി പി ഐ എം മുന്നോട്ടുവെച്ചു. എന്നാല്‍ സി പി ഐ അതിനെ തള്ളിക്കളയുക മാത്രമല്ല, ഇന്ത്യയിലെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ടി ഏതെന്നു തെളിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തുവെന്ന് ലേഖനം ഓര്‍മപ്പെടുത്തുന്നു.
പക്ഷേ ഒന്നോ രണ്ടോ സീറ്റുകളിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച കാശു നഷ്ടപ്പെട്ട് സി പി ഐ ജനങ്ങള്‍ക്കിടയില്‍ നാണം കെട്ടു. 1967 ല്‍ സി പി ഐ എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ അംഗമാകാന്‍ സി പി ഐ തയ്യാറായി. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും മന്ത്രിമാരാകുകയായിരുന്നു എന്നാല്‍ വര്‍ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ ആ പാര്‍ടി മുന്നോട്ടു വന്നുവെന്ന് ലേഖനം വിമര്‍ശിക്കുന്നു.
അടിയന്തരാവസ്ഥയെ അനുകൂലിച്ച് സി പി ഐ പ്രചരണം ഏറ്റെടുത്തു. ബുര്‍ഷ്വാ പാര്‍ടികളുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ജൂനിയര്‍ പങ്കാളിയാകാന്‍ സി പി ഐ എം ഒരിക്കലും തയ്യാറായിരുന്നില്ലെന്നും പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോള്‍ പോലും അത് നിരാകരിക്കാന്‍ പാര്‍ടിക്ക് ഒരു സംശയവുമുണ്ടായില്ലെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബുര്‍ഷ്വാപാര്‍ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സി പി ഐക്ക് ഒരു മടിയും ഉണ്ടായില്ലെന്നും ലേഖനം കുറ്റപ്പെടുത്തി. ‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്നൊക്കെയുള്ള വലതുപക്ഷ മാധ്യമ വായ്ത്താരികളെ വാരിപ്പുണരുന്നതും, മാറത്തണിയുന്നതുമൊക്കെ റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമായേ കണക്കാക്കേണ്ടതുള്ളൂവെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.