പത്താം ദിവസത്തിലേക്ക് റഷ്യ-യുക്രൈൻ യുദ്ധം കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഇതിനൊപ്പം ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി.
ഇരുപക്ഷവും തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി.
ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്.
യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.
റഷ്യയെ ഉപരോധങ്ങളേർപ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. മൂന്നാം പോർമുഖം ഇന്റർനെറ്റാണ്. വാർത്തയേത് വ്യാജവാർത്തയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങൾ.
റഷ്യയെ മോശമാക്കുന്ന വാർത്തകളോട് പുടിന് താൽപര്യമില്ല, അത് പരക്കുന്നത് തടയാനാണ് രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു.