നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന സമയത്ത് ദിലീപ് ക്രൂര പീഡനത്തിന് ഇരയായി എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം മുൻ ഡിഐജി ശ്രീലേഖ ഐപിഎസ് എത്തിയിരുന്നു . മനോരമ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ശ്രീലേഖ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.
ആലുവാ ജയിലിൽ വെച്ച താൻ ദിലീപിനെ കാണുമ്പോൾ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു ദിലിപ് എന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു എന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത് . എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് വീണു പോയ ദിലീപിന് താൻ ഇടപെട്ട് ചികില്‍സ നല്‍കിയെന്നും ശ്രീലേഖ പറഞ്ഞു. അത്രയ്ക്ക് ദിലീപ് ജയിലിൽ പീഡനം അനുഭവിച്ചു എന്നായിരുന്നു അവരുടെ തുറന്ന് പറച്ചിൽ . ആരോടും ഇത്തരത്തിൽ ക്രൂരത കാട്ടരുതെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍ ശ്രീലേഖയുടെ ഈ വാക്കുകളെല്ലാം പച്ചക്കള്ളമാണെന്ന് വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ വാദങ്ങളെ പാടെ തള്ളിയ ബാലചന്ദ്രകുമാർ ഇതില്‍ നിന്ന് നേരെ മറിച്ചുള്ള കാര്യമാണ് താൻ ജയിലിൽ വെച്ച് കണ്ടതെന്നാണ് പറയുന്നത്.
വിചാരണത്തടവിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ കാവ്യയുടെ നിർദ്ദേശ പ്രകാരം താൻ ജയിലിൽ പോയിരുന്നു എന്ന കാര്യം മുൻപ് തന്നെ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിട്ടുമുള്ളതാണ് . കേസിൽ ശരത്തിന്റെ പേര് പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനും ഇക്കാര്യം പറയാനായി ജയിലിലേക്ക് തന്നെ ദിലീപ് വിളിപ്പിച്ചിരുന്നതിനും തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞതാണ്.
അങ്ങനെ ജയിലിൽ വെച്ച് ദിലീപിനെ നേരിട്ട് കണ്ടിട്ടുള്ള ആളാണ് ബാലചന്ദ്രകുമാർ . എന്നാൽ താൻ ദിലീപിനെ കാണുമ്പോൾ വിഐപി പരിഗണനയോടെയാണ് ദിലീപ് ഉണ്ടായിരുന്നത് എന്ന് ബാലചന്ദ്രകുമാർ പറഞ്ഞു . സന്ദർശകർക്ക് യാതൊരു വിലക്കുകളുമില്ലാതെ നിരവധി പേര് ദിലീപിന്റെ അടുത്ത എത്തിയിരുന്നു എന്നും സൂപ്രണ്ടിന്റെ മുറിക്ക് മുമ്പില്‍ വെച്ചാണ് ദിലീപ് അവരുമായെല്ലാം സംസാരിച്ചിരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആ സമയത് കാവി വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത് എന്നും ബാലചന്ദ്രകുമാർ ഓർക്കുന്നു. അവിടെ ദിലീപിന് ലഭിച്ചിരുന്നത് പ്രത്യേക പരിഗണന ആയിരുന്നുവെന്നതിൽ തർക്കമില്ലെന്ന് ബാലചന്ദ്രകുമാർ തറപ്പിച്ചു പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ…
90ഓളം അതിഥികള്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. ഞാന്‍ ചെന്ന ദിവസം ദിലീപിനെ കണ്ടത് സുപ്രണ്ടിന്റെ മുറിക്ക് മുമ്പില്‍ വച്ചാണ്. മറ്റു ചിലരുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു. ഞാന്‍ ചെന്ന ശേഷവും ചിലര്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ഒരു മണിക്കൂറോളം ഞങ്ങളുമായി ദിലീപ് സംസാരിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. നടന്‍ കൊല്ലം തുളസി, ഒരു അബ്കാരി കോണ്‍ട്രാക്ടര്‍, ഞാന്‍ എന്നിവരാണ് പോയത്. അവര്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംസാരിച്ചു. സൂപ്രണ്ടിനെ വിളിച്ച് ജയിലിലെത്താന്‍ എനിക്ക് ദിലീപിന്റെ സഹോദരന്‍ അനൂപും സുരാജും നമ്പര്‍ തന്നിരുന്നു. ഇതുപ്രാകരം വിളിച്ച ശേഷമാണ് ഞാന്‍ ജയിലില്‍ പോയത്. ഇത്രയും സൗകര്യങ്ങള്‍ ദിലീപിന് കിട്ടിയിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന് സന്ദര്‍ശക വിലക്ക് എന്ന് വാര്‍ത്തകള്‍ വരുന്ന വേളയിലാണ് ഞങ്ങള്‍ ജയിലില്‍ പോയത്. സൂപ്രണ്ടിനെ വിളിച്ച് പോകുന്നു. അന്ന് സിസ്റ്റമാറ്റികായി കാര്യങ്ങള്‍ നടക്കുന്നുണ്ട്. അകത്ത് നിന്ന് ഒരാള്‍ വെള്ളം കൊണ്ടുവന്നു. ദിലീപ് കുടിച്ചു. കാവി വസ്ത്രമാണ് ദിലീപ് ധരിച്ചിരുന്നത്. മറ്റു തടവുകാരൊന്നും ഈ വസ്ത്രം ധരിച്ചിരുന്നില്ല. ദിലീപ് ജയിലിലെത്തിയ നാള്‍ മുതല്‍ വീട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.
ഇത്രയും സ്പഷ്ടമായി ബാലചന്ദ്രകുമാർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ പിന്നെ എന്തിനു വേണ്ടിയാണ് ശ്രീലേഖ ഐപിഎസ് ഇത്തരത്തിലൊരു കള്ളം പറഞ്ഞതെന്ന് സംശയമുയരുന്നു.
എന്തായാലും 83 ദിവസത്തെ ദിലീപിന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഒട്ടേറെ വാർത്തകൾ വന്നുവെങ്കിലും ഒരു അഭിമുഖത്തിൽ പോലും ദിലീപ് പറയാത്ത കാര്യമാണ് ഇപ്പോൾ ദിലീപിന്റെ ജയിൽ ജീവിതത്തെക്കുറിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞത്. പ്രത്യേക ഭക്ഷണം കിട്ടി, സെല്ലില്‍ പ്രത്യേക പരിചാരകനെ നിയോഗിച്ചു.തടവുകാര്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ശേഷമാണ് ദിലീപിന് ഭക്ഷണം നല്‍കാന്‍ കൊണ്ടുപോയിരുന്നത്. കുളിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ തുടങ്ങി ദിലീപിന് ജയിലില്‍ വലിയ പരിഗണന കിട്ടിയെന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അതെല്ലാം തെറ്റായിരുന്നുവെന്നും മാനുഷികമായ ചില കാര്യങ്ങള്‍ മാത്രമാണ് താൻ ദിലീപിന് വേണ്ടി ചെയ്തുകൊടുത്തതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത് .
ആലുവ ജയിലിൽ വെച്ച് ദിലീപിനെ കണ്ടതിനെക്കുറിച്ച് ശ്രീലേഖ പറഞ്ഞത് ഇങ്ങനെയാണ് ..
കരളലിയിപ്പിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. വെറുംതറയില്‍ പായവിരിച്ച് തടവുകാര്‍ക്കിയില്‍ കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിടെ വീണുപോയി. വികൃതമായ രൂപമായിരുന്നു. പിന്നീട് ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചു- എന്നാണ് ശ്രീലേഖ ഐപിഎസ് പറഞ്ഞത്. ഞാന്‍ ദിലീപിനെ പിടിച്ച് സൂപ്രണ്ടിന്റെ മുറിയിലെത്തിച്ചു. അയാള്‍ക്ക് ശരിക്ക് സംസാരിക്കാന്‍ പോലും വയ്യായിരുന്നു. ഒരു കരിക്ക് കൊടുത്തു. ഒരു ദയയുടെ പുറത്താണ് ഞാന്‍ ഇങ്ങനെ ചെയ്തത്. രണ്ടു പായ് കൊടുത്തു. ഒരു ബ്ലാങ്കറ്റ് നല്‍കി. ചെവിയുടെ പരിശോധന നടത്തി. ബാലന്‍സ് ശരിയാകാനുള്ള ചികില്‍സ നല്‍കി. പ്രത്യേക ഫുഡ് നല്‍കാന്‍ സൗകര്യമൊരുക്കുകയും ചെയ്തുവെന്നും ശ്രീലേഖ പറയുന്നു.
കേരളാ പൊലീസിലെ ഏറ്റവും പ്രഗത്ഭയായ ഉദ്യോഗസ്ഥരിൽ ഒരാൾ തന്നെയായിരുന്നു ശ്രീലേഖ ഐപിഎസ് . അനീതിക്കെതിരെ ശക്തമായി തന്നെ പോരാടിയ ആ പെണ്കരുത്തിനോട് ആരാധന തോന്നാത്തവർ ചുരുക്കമായിരിക്കും . എന്നാൽ അത്തരത്തിലുള്ള ഒരാൾ ഇങ്ങനെ ഒരു നുണ പറയുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ല . എന്നാൽ ദിലീപിനെ പോലെ ഒരാൾ ജയിലിൽ പീഡനമനുഭവിച്ചു എന്ന് വിശ്വസിക്കാനും പ്രയാസം തന്നെയാണ്.