കോൺഗ്രസിൽ ചെന്നിത്തല സതീശൻ പോര് അതിന്റെ പാരമ്യത്തിൽ.എങ്ങനെയും ചെന്നിത്തലയെ ഒതുക്കി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൺ സ്വന്തമാക്കാനാണ് സതീശന്റെ ശ്രമം.
ചെന്നിത്തലയുമായി സഹകരിക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തയ്യാറാകുമ്പോഴാണ് ഉടക്കുമായി സതീശൻ നിൽക്കുന്നത്.ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയത് വഴി സതീശനെ താഴ്ത്തിക്കെട്ടാൻ ചെന്നിത്തല ശ്രമിച്ചെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ ആരോപണം.
തന്റെ പ്രഖ്യാപനത്തിൽ പ്രതിപക്ഷ നേതാവും കെ പി സി സി പ്രേസിടെന്റും അതൃപ്തിയിലാണെന്ന വാർത്ത വരുമ്പോഴും സുധാകരനോട് മാത്രം സംസാരിക്കാനാണ് ചെന്നിത്തല തയ്യാറായത്.ചെന്നിത്തലയോട് അതൃപ്തിയില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കുകയും ചെയ്തതോടെ സതീശൻ ആശങ്കയിലാണ്.കോവിഡിനെത്തുടർന്ന് വിശ്രമിക്കുന്ന സതീശൻ ഈ വിഷയത്തിൽ ഒരു അഭിപ്രായപ്രകടനം ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.സുധാകരൻ പിന്തുണച്ചാലും ഇല്ലെങ്കിലും വിഷയത്തിൽ ഹൈക്കമാണ്ടിനെ സമീപിക്കാനാണ് സതീശന്റെ തീരുമാനം.തമിഴ് നാട്ടിലെ പ്രത്യേക നിരീക്ഷകനായി ചെന്നിത്തലയെ ഹൈകമാന്റ് നിയോഗിച്ചതിലൂടെ എ ഐ സി സി പുനഃസംഘടനയിൽ ചെന്നിത്തലക്ക് നിർണായക സ്ഥാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.ഈ സാഹചര്യത്തിൽ വെറുതെയിരിക്കുന്നത് പന്തിയല്ലെന്ന് സതീശനറിയാം,അതിനാൽ തന്നെയാണ് അദ്ദേഹം രണ്ടും കല്പിച്ചുള്ള പോരിനിറങ്ങുന്നത്.
ഹൈകമാൻഡ് ചെന്നിത്തലയെ അംഗീകരിച്ചതിലൂടെ കുഴപ്പത്തിലായിരിക്കുന്നത് സതീശനാണെന്നാണ് ചെന്നിത്തല പക്ഷം കരുതുന്നത്.ചെന്നിത്തലക്ക് എ ഐ സി സി യിൽ പദവി ലഭിക്കുമെന്നും അത് വഴി ഐ ഗ്രൂപ്പിൽ അദ്ദേഹം കൂടുതൽ സ്വാധീന ശക്തിയുള്ള നേതാവായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.അതിനെ അട്ടിമറിക്കാനാണ് സതീശൻ ശ്രമിക്കുന്നെതെന്നാണ് ചെന്നിത്തലയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ പരാതി.ഏതായാലും ഇപ്പോൾ പാർട്ടിയിൽ സതീശനും ചെന്നിത്തലയും രണ്ടു വഴിക്കാണ്.ഫോണിൽ കൂടിപോലും സംസാരിക്കാൻ തയ്യാറാകാത്ത അത്ര പിണക്കത്തിലാണ് ഇരുവരുമെന്നാണറിവ്.
പാർട്ടിയും പ്രതിപക്ഷവും എന്നത് ഒരു കൂട്ടായ്മയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുമ്പോഴാണ് ആ കൂട്ടായ്മയ്ക്ക് കരുത്ത് വരുന്നതുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.എന്നാൽ പ്രതിപക്ഷത്തിന്റെ നയപരമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നോടാലോചിക്കാതെ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുന്നത് അനൗചിത്യമാണെന്നും അത് തന്നെ ഒതുക്കാനുള്ള ശ്രമമാണെന്നും സതീശൻ ആരോപിക്കുന്നു.എന്നാൽ പാർട്ടിയിൽ ചെന്നിത്തല ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾക്ക് എന്നും ഒരു പ്രത്യേക പരിഗണന ഉണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന മൂപ്പളിമ തർക്കം മുതലെടുത്തു കൊണ്ട് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനാണ് ഭരണ പക്ഷത്തിന്റെ ശ്രമം.പ്രതിപക്ഷത്തെ ആധികാരിക സ്വരം ആരുടേത്…വി ഡി സതീശനെന്ന പ്രതിപക്ഷ നേതാവിന്റെയോ,രമേശ് ചെന്നിത്തല എന്ന മുൻ പ്രതിപക്ഷ നേതാവിന്റെയോ എന്ന തർക്കം ഉയരുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും മൗനത്തിലാണെന്നതും ശ്രദ്ധേയമാണ്.ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല ടീമിൽ നിന്നും കോൺഗ്രസിന്റെ അധികാരച്ചരട് കെ സുധാകരൻ വി.ഡി സതീശൻ ടീമിലേക്ക് എത്തിയെങ്കിലും കാര്യങ്ങൾ ഇപ്പോഴും ചില ചില വിഷയങ്ങളിൽ തട്ടി തടഞ്ഞ് നിൽക്കുകയാണെന്നതാണ് യാഥാർഥ്യം.പൊതു രംഗത്ത് നിൽക്കുന്ന താൻ ലോകായുക്ത നിയമഭേദഗതിയുൾപ്പെടെയുള്ള സമാന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടു വരുമെന്ന് പറയുന്നതിലൂടെ ചെന്നിത്തല തന്റെ നയം വ്യക്തമാക്കി കഴിഞ്ഞു.കെ പി സി സി പ്രസിഡന്റിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു വയ്ക്കുന്നതിലൂടെ സുധാകരനുമായുള്ള അകൽച്ച ഇല്ലാതാക്കാനും ചെന്നിത്തല ശ്രമിക്കുമ്പോൾ, പ്രതിപക്ഷ നേതാവെന്ന ലേബൽ മാത്രം പോരാ അതിന്റെ പവറും തനിക്കു തന്നെ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് വി ഡി സതീശൻ.