സ്വർണക്കടത്തു കേസിൽ എല്ലാം തുറന്നുപറയാൻ സ്വപ്ന നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകും.കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് സ്വപ്ന സമയം നീട്ടി ചോദിച്ച്ത്.ശിവശങ്കർ തന്റെ പുസ്തകത്തിലൂടെ പറഞ്ഞ കാര്യങ്ങളിൽ,സ്വപ്ന നടത്തിയ പ്രാഥമിക വെളിപ്പെടുത്തൽ പോലും കേരളം ഞെട്ടലോടെയാണ് കേട്ടത്.ഇനിയുമേറെ രഹസ്യങ്ങൾ അത് ഉന്നത അധികാര സ്ഥാനങ്ങളെയൊക്കെ പിടിച്ചുകുലുക്കാൻ കഴിയുന്ന വെളിപ്പെടുത്തലുകളാകും, സ്വപ്ന ഇ ഡിക്ക് മുൻപിൽ നടത്തുക.സ്വപ്നയുടെ മൊഴികളിലൂടെ ശിവശങ്കറിലേക്കെത്താനാണ് ഇ ഡിയുടെ ശ്രമം.എം ശിവശങ്കർ മുൻപ് നൽകിയ മൊഴിയിൽ നിന്നും പാടെ വിരുദ്ധമായ എന്തെങ്കിലും വിവരങ്ങൾ സ്വപ്നയിൽ നിന്നും ലഭിക്കുമെന്നാണ് ഇ ഡിയും പ്രതീക്ഷിക്കുന്നത്.തന്നെ അക്ഷരാർത്ഥത്തിൽ തള്ളിപ്പറഞ്ഞ ശിവശങ്കറിനെ ഇനി പലതും ഒളിച്ചുവെച്ച് സംരക്ഷിക്കാൻ സ്വപ്ന തയ്യാറായേക്കില്ലെന്ന് ഇ ഡിക്ക് വ്യക്തമായി അറിയാം.അതിനാൽ തന്നെ സ്വപ്നയുടെ മൊഴിയെടുത്ത ശേഷം അത് വിശദമായി പരിശോധിച്ച് വീണ്ടും ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.ശിവശങ്കർ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഇ ഡിക്ക് നിരവധി സംശയങ്ങളുണ്ട്.ഇതിലെല്ലാമുള്ള വ്യക്തത സ്വപ്നയുടെ ഭാഗത്തു നിന്നും വരുത്തുക എന്ന ലക്ഷ്യവും ഇ ഡിക്കുണ്ട്.സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാനാണ് ഇ ഡി ഉദ്ദേശിക്കുന്നത്.ഇക്കാര്യങ്ങൾ കോടതിയെയും ബോധിപ്പിക്കും.
കസ്റ്റഡിയിൽ ഇരിക്കെ സ്വപ്നയുടെ ഫോൺ ശബ്ദരേഖ ചോർന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നാളയോടെ വ്യക്തത വരുത്താനായേക്കും.ശബ്ദ രേഖ ചോർന്ന വിഷയത്തിൽ സി ബി ഐയെ എത്തിക്കാൻ തന്നെയാണ് ഇ ഡി ഉറപ്പിച്ചിരിക്കുന്നത്.
സ്വർണകടത്തു കേസിൽ വിചാരണ നടപടിയിലേക്ക് കടക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇ ഡി. അപ്പോൾ ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഇ ഡി കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ഇ ഡിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇ ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ വരെ കേസിൽ ഇടപെട്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ ഈ വിഷയത്തിലെ ഗൂഢാലോചന സ്വപ്ന തന്നെയാണ് പൊളിച്ചടുക്കിയത്.
ശിവശങ്കർ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് തനിക്ക് എസ്കോർട് വന്ന ഒരു പൊലീസുകാരിയാണ് ആ ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കേരളം ഞെട്ടലോടെയാണ് കേട്ടത്.
ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച കാര്യത്തിൽ സ്വപ്ന നടത്തിയ പ്രതികരണവും ഒട്ടൊന്നുമല്ല ഇ ഡിക്ക് ആത്മവിശ്വാസം പകരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് എന്താണ് ചോദിക്കുക എന്നറിയില്ല, താൻ മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല.ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രതികരണവുമായിട്ടാണ് താൻ മാധ്യമങ്ങൾക്കുമുൻപിൽ എത്തിയത്.ആത്മഹത്യക്ക് മുൻപിൽ നിൽക്കുന്ന തനിക്ക് ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല,കേസിന്റെ ഭാഗമായാണോ അതോ മാധ്യമങ്ങളിലൂടെ നടത്തിയ തന്റെ വെളിപ്പെടുത്തലുകളുടെ ഭാഗമായാണോഇ ഡി തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നറിയില്ല, താൻ കുറ്റവാളിയാണെന്നകാര്യം മറന്നിട്ടില്ലെന്നും എല്ലാ ഏജൻസികളുടെ അന്വേഷണവുമായും സഹകരിക്കും….ഇതാണ് സ്വപ്നയുടെ വാക്കുകൾ……….അതാണ് ഇ ഡിയുടെ ആത്മവിശ്വാസം വലിയ തോതിൽ വർധിപ്പിക്കുന്നത്.
തന്നെ ബലിയാടാക്കി ചൂഷണം ചെയ്തവർക്കെതിരെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ എന്തൊക്കയായിരിക്കാം…സ്വപ്ന നൽകുന്ന മൊഴികളിൽ അധികാരത്തിന്റെ ഇടനാഴികളിലെ ഏതൊക്കെ ഉന്നതരുടെ ഉറക്കമാണ് നഷ്ടപ്പെടാൻ പോകുന്നതെന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
സ്വപ്നയുടെ നേരിട്ടുള്ള വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിലെ അടയാളപ്പെടുത്തലായി മാറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.