എംഎം മണിയുടെയും സിപിഎമ്മിന്റെയും പരിഹാസങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തന്നെ പുറത്താക്കാന്‍ പല ഗൂഢാശ്രമങ്ങളും നടന്നുവെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. എസ് രാജേന്ദ്രന്റെ സസ്പെന്‍ഷന്‍ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ആരോപണവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഔദ്ദ്യോഗിക സസ്പെന്‍ഷന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജേന്ദ്രന്‍.
ദേവികുളത്ത് ജാതി ചര്‍ച്ചയുണ്ടാക്കിയത് താനല്ലെന്ന് എസ് രാജേന്ദ്രന്‍ പറയുന്നു. പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തലുകള്‍ ശരിയല്ല.ആളുകളെ ആകര്‍ഷിക്കാനാരെങ്കിലുമൊക്കെ ഇടപെടണം. അല്ലാതെ ബോര്‍ഡ് വെച്ചത് കൊണ്ട് മാത്രം ആരെങ്കിലും ആകൃഷ്ടരാകില്ല. ബൂത്ത് കമ്മിറ്റി പോലും കൂടാത്തിടത്താണ് പോയി യോഗം വിളിച്ചത്. ജാതി പറഞ്ഞത് ഞാനല്ല. പാര്‍ട്ടി കമ്മീഷന്റെ അത്തരത്തിലുള്ള കണ്ടെത്തലുകള്‍ ശരിയല്ല.എനിക്കെതിരെ പ്രവര്‍ത്തിച്ചത് എംഎം മണിയാണോ അതോ ആരെന്ന് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് സിപിഎം വച്ചുനീട്ടിയ പിച്ച ആവശ്യമില്ലെന്നാണ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നുള്ള സൂചനയാണ് രാജേന്ദ്രന്‍ നല്‍കിയത്.
ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയത്.
രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. എട്ട് മാസമായി ഒരു പ്രവര്‍ത്തനങ്ങളും നടത്താറില്ല. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങള്‍ കൂടുതലും നടത്തിയതെന്നും പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.