നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ അപായപെടുത്താന്‍ ദിലീപ് ശ്രമിച്ച സംഭവത്തില്‍ ജാമ്യം നല്‍കാതെ ഹൈക്കോടതി. കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാനാകില്ലന്നു തന്നെയാണ് കോടതി പറഞ്ഞത്. ദീലിപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഫോണുകള്‍ പരിശോധിച്ച് ശേഷം വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി.ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡിജിപി കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ, 7 ഫോണുകളില്‍ 6 എണ്ണം മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാജരാക്കാത്ത ഫോണില്‍ 12,000ത്തിലധികം കോളുകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ആ ഫോണിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് പ്രതിഭാഗം എങ്ങനെ പറയും എന്നും ഡിജിപി കോടതിയില്‍ ചോദിക്കുന്നു. ഇന്നും പ്രതികളുടെ ഫോണിനെ കേന്ദ്രീകരിച്ച് തന്നെയാണ് കോടതിയില്‍ വാദം നടന്നത്.
ദിലീപിന്റേതായി ക്രമ നമ്പര്‍ പ്രകാരം രണ്ട്, നാല് എന്നിങ്ങനെ സുചിപ്പിച്ചിട്ടുള്ള ഫോണുകളാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുന്നത്. കോടതി ഉത്തരവില്‍ പറയുന്ന ക്രമനമ്പര്‍ രണ്ട്, നാല് ഫോണുകള്‍ കയ്യിലുണ്ട്. ഇത് സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കുന്നു. എന്നാല്‍ പട്ടികയില്‍ പറയുന്ന 1, 3 ക്രമനമ്പറുകളിലുള്ള ഫോണുകളെ കുറിച്ച് സത്യവാങ് മൂലത്തില്‍ വിശദാംശങ്ങളില്ല. ക്രമനമ്പര്‍ ഒന്നാമതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ തന്റെ കൈവശമില്ല. ഇത് അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. മൂന്നാം നമ്പര്‍ ഫോണ്‍ നേരത്തെ തന്നെ തകരാറിലായിരുന്നു. ചോദ്യം ചെയ്യല്‍ സമയത്ത് ഈ ഫോണ്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ ഫോണ്‍ 12122 തീയതില്‍ തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കാം എന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നു. ഇതോടെ കോടതി ഉത്തരവില്‍ പറയുന്ന രണ്ട് ഫോണ്‍മാത്രമാണ് ഹാജരാക്കിയിട്ടുള്ളത് എന്നാണ് വ്യക്തമാവുന്നത്. കോടതി ആവശ്യപ്പെട്ട ഫോണുകളില്‍ ഏഴാമതായി പറയുന്ന ഫോണിന്റെ വിഷയത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതാണ് ഈ ഫോണ്‍ എന്ന് വിലയിരുത്തുന്ന ഈ ഫോണ്‍ തകരാറിലായെന്നും സത്യവാങ്മൂലം പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്നാണ് വിചാരണ കോടതിയുടെ ഉത്തരവ്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയുള്‍പ്പെടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം,വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ഇതിനിടെ ദിലീപിന്റെ ഐടി സഹായിയായ സുഹൃത്ത് സലീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും സലീഷിന്റെ സഹോദരന്റെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരെ അന്വേഷണസംഘം കാണും. സലീഷിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു യുവാവിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസില്‍ ഗൗരവകരമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.