ലോകായുക്തയ്ക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . ഫേസ് ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ലോകായുക്തയ്ക്കെതിരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിരവധി രേഖകൾ കൂടി അടങ്ങുന്ന പോസ്റ്റുകളാണ് കെ ടി ജലീൽ ഫേസ് ബുക്ക് വഴി പങ്ക് വച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതിവിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.ടി ജലീല്‍ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സി.പി.എം വെല്ലുവിളിക്കുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നേരത്തെ സി.എ.ജിയെയും ഗവര്‍ണറെയും സി.പി.എം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. തങ്ങള്‍ക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ഓരോ സി.പി.എം നേതാവിനുമുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ.ടി ജലീലിന്‍റെ മന്ത്രിസഭയിലെ രാജി.
ഇനിയും ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്ബന്‍മാരും രാജിവെക്കേണ്ടി വരുമെന്ന് സി.പി.എമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും വേണ്ടിയുള്ള വക്കാലത്താണ് ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്ബോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി അഴിമതിക്ക് മറയിടാന്‍ ശ്രമിക്കുന്നത്.