നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങള്‍ തേടി. കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ സംഘം ചില വ്യക്തതകള്‍ വരുത്താനായി മഞ്ജുവിനെ വിളിച്ചത്. മുന്‍ ഭാര്യയും അഭിഭാഷകരുമായുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉളളതിനാല്‍ പഴയ ഫോണ്‍ ഹാജരാക്കാനാകില്ലെന്ന എന്നായിരുന്നു ദിലീപിന്റെ വാദം. ഈ വാദങ്ങളുടെ സത്യാവസ്ത തേടുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ഉദ്ദേശം.
എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയര്‍ മറുപടി നല്‍കിയെന്നാണ് വിവരം. ഇതോടെ കേസിൽ മഞ്ജുവിനെ മുൻ നിർത്തി രക്ഷപ്പെടാം എന്ന ദിലീപിന്റെ ശ്രമത്തിന് പൂർണ്ണമായും പൂട്ട് വീണുകഴിഞ്ഞു. വിവരങ്ങളടങ്ങിയ ഫോൺ പുറത്തെത്തിയാൽ താൻ പൂർണ്ണമായും കുരുക്കിലാകും എന്ന് ദിലീപിന് അറിയാം. മാത്രമല്ല ആ ശബ്ദ സന്ദേശങ്ങൾ പുറത്തെത്തിയാൽ ഒരു പക്ഷേ മകൾ തന്നെ വിട്ട് പോകും എന്നും ദിലീപ് ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അത് പുറത്തെത്താതിരിക്കാനായി ദിലീപ് കിണഞ്ഞു പരിശ്രമിച്ചത് എന്നാൽ എല്ലാ ശ്രമങ്ങളും കോടതിയിൽ പൊളിയുന്ന കാഴ്ച്ചയാണ് കണ്ടത്.
അതേ സമയം നടന്‍ ദിലീപിന്റെ ഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാളെ രാവിലെ അഭിഭാഷകര്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന ഗൂഢാലോചന കേസില്‍ ഫോണുകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്ന പ്രോസിക്യൂഷന്‍ നിലപാടാണ് ദിലീപിന് തിരിച്ചടിയായത്. സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സ്വാധീനം ഉണ്ടാകുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. തന്നെ പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും കോടതി ദയ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവായ ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിവിധ കോടതികള്‍ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ കഴിയൂ എന്ന് കോടതി പറഞ്ഞു.