സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന് ഹിജാബും സ്കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്.പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സര്‍ക്കാറിന്റെ പക്ഷമെന്നും എന്നാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളലാണു ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തസത്തയെന്ന് സുഹറ മമ്പാട് പറഞ്ഞു.
വസ്ത്രത്തിലും ഭാഷയിലും ഭക്ഷണത്തിലും മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങള്‍ ഒന്നുചേര്‍ന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കണ്ടതുപോലെ ഒന്നിലേക്ക് മാത്രം ചുരുക്കലല്ല ‘ഹിന്ദുസ്ഥാന്‍’ എന്ന മഹത്തായ രാജ്യത്തിന്റെ ആശയമെന്നും സുഹറ കൂട്ടിച്ചേർത്തു.
എസ്.പി.സി യൂണിഫോമിലും സ്കൂള്‍ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങള്‍ കുട്ടികളുടെ അഭിരുചികള്‍ക്ക് വിലങ്ങുതടിയാവും. പ്രകടനപരതക്കപ്പുറത്ത് രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലികാവകാശങ്ങളും. അതിനാല്‍ സര്‍ക്കാര്‍ മൗലികാവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിന്‍വലിക്കണമെന്ന് സുഹറ ആവശ്യപ്പെട്ടു.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ യൂണീഫോമിൽ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ വ്യക്തമാക്കി. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സംസ്ഥാനസർക്കാർ അറിയിച്ചു. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.