പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ്. അങ്ങാടിക്കൽ സ്കൂൾ ജംഗ്ഷനിൽ വച്ചാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. സിപിഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിനേയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാറിനേയുമാണ് റോഡിൽ വെച്ച് അതിക്രൂരമായി തല്ലിചതക്കുന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കൊടുമൺ അങ്ങാടിക്കൽ മേഖലയിൽ സിപിഎം സിപിഐ സംഘർഷങ്ങളും തുടരുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിപിഐ, എഐവൈഎഫ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം ഉണ്ടായി. തുടർന്ന് യുവജന സംഘടന നേതാക്കൾ തമ്മിൽ സമൂഹ മാധ്യമങ്ങളുലൂടെയും വെല്ലുവിളികളുണ്ടായി. ഇതിനിടെയാണ് സിപിഐ നേതാക്കളെ മനർദ്ദിക്കുന്ന ദൃശ്യങ്ങൾ ഡിവൈഎഫ്എയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലുടെ പ്രചരിച്ചത്.
അതേസമയം ഈ ദൃശ്യങ്ങൾ കാണിച്ച് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും എഐവൈഎഫ് പ്രവർത്തകർ പറയുന്നുണ്ട്. എന്നാൽ സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസ് പ്രതികൾക്കെതിരെ നടപടി എടുക്കാത്തത് സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സിപിഐ ആരോപണം. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി തുടങ്ങിയ നേതാക്കളുടെ നേതൃത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾ സഹിതം വീണ്ടും സിപിഐ നേതാക്കൾ പൊലീസിനെ സമീപിച്ചു. സംസ്ഥാന എൽഡിഎഫ് നേതൃത്വത്തിനും സിപിഐ ജില്ലാ സെക്രട്ടറി പരാതി നൽകി.