നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഇതിനായി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുൻപാകെ ഹാജരായി. കളമശ്ശേരിയിലെ ക്രെംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ 8.45ഓടെ ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയ ദിലീപ് അഞ്ച് മിനിറ്റു കൊണ്ട് തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. സണ്‍ഫിലിം ഒട്ടിച്ച ഇന്നോവ ക്രിസ്റ്റ കാറില്‍ അനുജന്‍ അനൂപിനും സഹോദരീ ഭര്‍ത്താവിനും ഒപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്.
ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു എന്നിവരോടാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വാഹനത്തിന്റെ മുന്‍സീറ്റില്‍ നിന്നും ഇറങ്ങിയ ദിലീപ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കൈ ഉയര്‍ത്തി കാണിച്ച് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയി. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിനായി എത്തി. ആദ്യം ദിലീപ് അടക്കമുള്ള പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിന്നീട് ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ പലതായി തിരിച്ചിട്ടുണ്ട്. കൂടാതെ, ചോദ്യം ചെയ്യുന്നത് മുഴുവൻ വിഡിയോയിൽ പകർത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ 9 മാണി മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, അറസ്റ്റ് ഒഴിവാക്കണമെന്നും എത്ര ദിവസവും വേണേലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്‌ച്ച വരെ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയില്ല. ഈ ചോദ്യം ചെയ്യലിന് ശേഷം കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും ദിലീപിനെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്രതികളെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രി തന്നെ പൂര്‍ത്തിയായിയിരുന്നു. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യല്‍ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. എഡിജിപി എസ്. ശ്രീജിത്, എംപി മോഹനചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ നടക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാശംങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തെളിവുകള്‍ ഉറപ്പിക്കാനാകുമെന്നും വ്യാഴാഴ്ച കോടതിക്ക് മുന്നില്‍ ഇവ എത്തിക്കാനാകുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പറയുന്നതൊക്കെ ശാപവാക്കാണോയെന്ന് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ശാപവാക്കാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം.
കേസില്‍ മാഡത്തിന്റെ പങ്ക് വിശദമാക്കിക്കൊണ്ട് ദിലീപ് പറഞ്ഞ ഓഡിയോ ഉണ്ട്. ഇക്കാര്യത്തില്‍ ദിലീപ് എന്ത് വിശദീകരണമാകും നല്‍കുക എന്നറിയാന്‍ കൗതുകമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെതിരായ തന്റെ വെളിപ്പെടുത്തലിന് വലിയ പിന്തുണയാണ് സിനിമാ മേഖലയില്‍ നിന്ന് ലഭിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേർത്തു.