ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്‍റെ ആസാദി കെ അമൃത് മഹോത്സവ് സെ സ്വര്‍ണിം ഭാരത് കി ഓര്‍ പരിപാടി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്‍റെ യശസ്സില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര സ്വാധീനമുളള ഇന്ത്യന്‍ കമ്പനികൾ ഈ ശ്രമങ്ങളെ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്ഘാടനചടങ്ങിൽ മോദി പറഞ്ഞു.
മൈ ഇന്ത്യ ഹെല്‍ത്തി ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സ്വാശ്രയ കര്‍ഷകര്‍, സ്ത്രീകള്‍: ഇന്ത്യയുടെ പതാകവാഹകര്‍, പവര്‍ ഓഫ് പീസ് ബസ് കാമ്ബെയ്ന്‍, യുനൈറ്റഡ് ഇന്ത്യ മോട്ടോര്‍ ബൈക്ക് കാമ്ബയിന്‍, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ഹരിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴ് സംരംഭങ്ങളാണ് മോദി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്‍റെ പുരോഗതി ജനങ്ങളുടെ പുരോഗതിയാണ്. രാജ്യം നിലനില്‍ക്കുന്നത് ജനങ്ങള്‍ കാരണമാണ്, ജനങ്ങള്‍ നിലനില്‍ക്കുന്നത് രാജ്യം കാരണവും. ഈ ചിന്ത പുതിയ ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ പൗരന്മാര്‍ക്ക് കരുത്തേകുന്നു. രാജ്യത്തെ ഓരോ പൗരന്‍റെയും പ്രയത്നത്തിന്‍റെ ഫലമാണ് രാജ്യത്തിന്‍റെ പുരോഗതിയെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.
വിവേചനത്തിന്‍റെ സാധ്യതകളില്ലാത്ത ഒരു സംവിധാനമാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. തുല്യതയുടേയും സാമൂഹിക നീതിയുടേയും തട്ടില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി പറഞ്ഞു. നൂതനമായ ചിന്തകളും പുരോഗമനപരമായ തീരുമാനങ്ങളുമുള്ള ഒരു ഇന്ത്യയുടെ ആവിര്‍ഭാവത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്തിന് സ്ത്രീകള്‍ നല്‍കിയ സംഭാവനകളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി റാണി ലക്ഷ്മി ഭായ്, അഹല്യാഭായ് ഹോള്‍ക്കര്‍, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ പേരുകള്‍ എടുത്ത് പരാമര്‍ശിച്ചു. ഭാരതത്തിന്‍റെ സംസ്കരം നിലനിര്‍ത്തുന്നതോടൊപ്പം ആരോഗ്യ സംവിധാനങ്ങള്‍, സാങ്കേതിക വിദ്യകള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതും ജനങ്ങളുടെ കടമയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്വാതന്ത്രം നേടി 75 വര്‍ഷക്കാലം ജനങ്ങള്‍ ഏറ്റവുമധികം സംസാരിച്ചത് അവകാശങ്ങളെക്കുറിച്ചാണ്. ഇതിനിടയില്‍ ജനങ്ങള്‍ അവരുടെ കടമകള്‍ മറന്നുപോയിരുന്നു. വരാനിരിക്കുന്ന 25 വര്‍ഷം അധ്വാനത്തിന്‍റേതാണ്. അടിമത്വത്തിന്‍റെ കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് ഇനിയുള്ള വര്‍ഷങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.