കോവിഡ് ജാഗ്രത നിർദ്ദേശം നൽകികൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരിടേണ്ടി വന്നത് രൂക്ഷ വിമര്‍ശനവും പരിഹാസവും. കോവിഡ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങളോട് കരുതലോടെയിരിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റിനു കീഴില്‍ ആയിരക്കണക്കിന് ആളുകളാണ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. പൊതു ചടങ്ങുകള്‍ കുറയ്ക്കാനും, നടത്തുന്ന ചടങ്ങില്‍ പരമാവധി ആള്‍ക്കാര്‍ കുറച്ചു മാത്രം പങ്കെടുക്കാനുമടക്കം, മന്ത്രി വീണ ജോർജ് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിനു കീഴെ ജനങ്ങള്‍ പൂര്‍ണ്ണമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്:-
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം എന്നു പറഞ്ഞു കൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാൽ പോസ്റ്റിന് കീഴെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് എന്നു പറഞ്ഞു കൊണ്ടുള്ള കമ്മന്റുകളാണ് കമ്മന്റ് ബോക്സിൽ നിറഞ്ഞിരിക്കുന്നത് . മുക്കിനു മുക്കിന് പാര്‍ട്ടി സമ്മേളനം നടത്തുന്നത് അധികാരം കയ്യിലുള്ള ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പറയുന്ന സർക്കാരാണ് ജനങ്ങളല്ല എന്നാണ് പോസ്റ്റിനെതിരെ വന്നിരിക്കുന്ന കമന്റുകള്‍. ഒപ്പം തന്നെ മന്ത്രിയുടെ കമന്റ് ബോക്സ് തിരുവാതിര കളിയുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറയുന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ വായടപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് കമന്റിലൂടെ ജനങ്ങൾ മന്ത്രിയ്ക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്. ഈ ഗുരുതര സാഹചര്യത്തിലും തിരുവനന്തപുരത്തും തൃശ്ശൂരും നടത്തിയ തിരുവാതിര കളിയെപ്പറ്റി മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒപ്പം തന്നെ രോഗ്യവ്യാപനം കൂടിയ സമയത്ത് തന്നെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജില്ലാ സമ്മേളനവും, മുഖ്യമന്ത്രി ഉള്‍പ്പെട്ട, കോഴിക്കോട് നടത്തിയ കടപ്പുറത്തെ പൊതു പരിപാടിയും ഒമിക്രോണ്‍ സമൂഹ വ്യാപനം പ്രോത്സാഹിപ്പിച്ചുവെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.