നരേന്ദ്ര മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് കേരളത്തിൽ പിണറായി വിജയന് വേണ്ടി കോടിയേരി സംസാരിക്കുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു. കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയ്യാക്കുകയാണ് കോടിയേരിയുടെ പ്രസ്താവനയുടെ ലക്ഷ്യമെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ‘ഞങ്ങൾ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമർശിക്കുന്നില്ലല്ലോ. ഞങ്ങൾ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതിൽ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിൽ വർഗീയത പറയുന്നത് എന്തിനാണ് ? പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാലും ചരട് കയ്യിലിരിക്കേണ്ടേ.
പിണറായി വിജയന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കി കോടിയേരി ഇത്തരത്തിൽ സംസാരിക്കുന്നത്. ഇത് മുഹമ്മദ് റിയാസിനു വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. ഇതിനുവേണ്ടി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോടിയേരി ഇത്തരം പരാമർശം നടത്തുന്നത്. ഇത് കോൺഗ്രസിന്റെ ചെലവിൽ വേണ്ട. കോൺഗ്രസ് ഒരു മതേതരപാർട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ തമിഴ്നാട്ടിൽ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആർജവം കോടിയേരി കാണിക്കണം.
ബി.ജെ.പിയുമായി കോൺഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. ബി.ജെ.പിയുടെ അക്കൗണ്ട് ഇല്ലാതാക്കാനാണ് താൻ തന്നെ റിസ്‌ക് എടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ചത്. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് ആക്കിയത് സാമുദായിക പരിഗണനയുണ്ട്. ആ പരിഗണന വെച്ചുകൊണ്ടാണ് താൻ കെ.പി.സി.സി പ്രസിഡന്റ് ആകുന്നതിൽനിന്ന് മാറിനിന്നതും. എല്ലാകാലത്തും കോൺഗ്രസ് സാമുദായിക പരിഗണന നോക്കാറുണ്ട്. ഇതും കഴിവും കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തവണ വി.ഡി. സതീശനെയും കെ. സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ കോടിയേരിയുടെ വിമര്‍ശനം. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചിരുന്നു.
കോടിയേരിക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിപേര് രംഗത്തെത്തിയിരുന്നു. കെ പി സി സി തലപ്പത്ത് ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കുന്ന കോടിയേരി , ആ ‘വര്‍ഗ്ഗീയ പണി’ നിര്‍ത്തിയിട്ട് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു ഏതെങ്കിലും ജാതിയിലോ മതത്തിലോ പെട്ടതോ പെടാത്തതോ ആയ കൊള്ളാവുന്ന ഒരാളെ വെക്കുവാന്‍ മെനക്കെട്ടിരുന്നുവെങ്കില്‍ നന്നായേനെ എന്നു പറഞ്ഞാണ് ഷാഫി പറമ്പിൽ വിമർശിച്ചത്.
കോടിയേരി സഖാവിന് മാരകമായ ഒരു അസുഖം പിടിപെട്ടിരിക്കുന്നു എന്നാണ് മുന്‍ എം.എല്‍.എ വി.ടി.ബല്‍റാം പരിഹസിച്ചത്. ഇപ്പോൾ പറയുന്നതല്ല കോടിയേരി നേരത്തെ പറഞ്ഞതെന്നും , രണ്ട് രീതിയിൽ മാറി മാറിക്കളിക്കുന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ അസുഖത്തിന്റെ ഭാഗമാകാമെന്നും ബൽറാം വിമർശിച്ചു.
കൂടാതെ, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തരത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇടത് മനോഭാവവുള്ള ഏതൊരു പൊതു പ്രവര്‍ത്തകനെയും ലജ്ജിപ്പിക്കുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു . എന്ന് മുതലാണ് സിപിഎം വര്‍ഗീയസംഘടന നേതാക്കളുടെ ശൈലിയില്‍ ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലയിരുത്തി തുടങ്ങിയതെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.