ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഫേസ് ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.
ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗുണ്ടാനേതാവ് സ്റ്റേഷനു മുന്നില്‍ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല. നാണംകെട്ട പ്രസ്താവനയായിപ്പോയെന്നും ചെന്നിത്തല വിമര്‍ശിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല എന്നും താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർക്കുന്നു.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ…
ഓരോ ദിവസത്തെയും പോലീസിൻ്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണ്. ഗുരുതര വീഴ്ചയാണു പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് .ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല .
നാണംകെട്ട പ്രസ്ഥാവനയായിപ്പോയി രണ്ടാം പിണറായി സർക്കാരിൻ്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരിൽ പലർക്കും ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം കാരണം പോലീസിനു മുഖം നോക്കാതെ നടപടി എടുക്കാൻ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. കേരളാ പോലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണ്.
ഈ മരണത്തിന് ഉത്തരവാദി നമ്മുടെ സർക്കാർ തന്നെയാണ്. കേരളത്തെ ഒരു ഗുണ്ടാ കേന്ദ്രമാക്കി മാറ്റുകയാണ് പിണറായി സർക്കാർ ഭരിക്കുന്നത് പിണറായി ആയതുകൊണ്ടാണ് കേരളത്തിൽ ഇതെല്ലാം അരങ്ങേറുന്നത്. വിഷയത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിൻ്റെ മാതാവും സർക്കാറിനെതിരെ രൂക്ഷ പ്രതികണവുമായി രംഗത്തെത്തിയിരുന്നു.