ദത്ത് വിവാദത്തിൽ ഷിജുഖാന്‍ തെറ്റ് ചെയ്‌തെന്ന് മാധ്യമങ്ങള്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിപി ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ദത്ത് വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും തെറ്റ് ചെയ്യാതെ ഷിജുഖാനെ ക്രൂശിക്കാന്‍ അനുവദിക്കില്ല. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റും നിലവിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുമായ ഷിജു ഖാൻ ജില്ലാ കമ്മിറ്റിയിലേക്ക് എത്തിയ സാഹചര്യത്തിലായിരുന്നു ആനാവൂർ നാഗപ്പന്റെ വിശദീകരണം. പ്രായപരിധി പിന്നിട്ടതിനെ തുടർന്ന മുതിർന്ന നേതാക്കളായ പീരപ്പൻകോട് മുരളിയടക്കമുള്ളവരെ ഒഴിവാക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ യുവാക്കാൾക്ക്കൂടുതൽ പ്രാതിനിധ്യം ലഭിച്ചിരിക്കുകയാണ് ഇത്തവണ. അതേസമയം കോവിഡ് ഉയർന്ന പശ്ചാത്തലത്തിൽ സമ്മേളനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാ സമ്മേളനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം, സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. പ്രമോഷ്, ഡോ. ഷിജുഖാന്‍, വി അമ്ബിളി, ഷൈലജബീഗം, എസ് കെ പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വി എ വിനീഷ്, എസ് പി ദീപക് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. അഞ്ച് പേര്‍ വനിതകളാണ്. എസ് പുഷ്‌പലത, എം ജി മീനാംബിക, വി അമ്ബിളി, ഷൈലജബീഗം, എസ് കെ പ്രീജ എന്നിവരാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍.
അതേസമയം 46 അംഗ കമ്മിറ്റിയിൽ നിന്നും മുൻ ആറ്റിങ്ങൽ എംപി എ.സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. നേരത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സമ്പത്ത് സംഘടനാ രംഗത്ത് നിർജീവമാണ് എന്ന വിമർശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രൻ നായർ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ട്.