കോവിഡ് വ്യാപനം രൂക്ഷമായാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സിപിഎം സമ്മേളനങ്ങൾക്ക് യാതൊരു വിധ മാറ്റവും ഇല്ല. തിരുവന്തപുരത്ത് ചേർന്ന ജില്ലാ സമ്മേളനത്തിൽ പാർട്ടിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി സഭയിലെ മറ്റ് അംഗങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് പുറത്തെത്തുന്നത്. ഈ കഴിഞ്ഞ എല്ലാ ജില്ലാ സമ്മേളനങ്ങളും എടുത്ത് പരിശോധിക്കുകയാണെങ്കിൽ അതിൽ എല്ലാം സമ്മേളനങ്ങളിലും പിണറായി വിജയനെ വലിച്ചു കീറുന്നത് കാണാൻ കഴിയുന്നതാണ്. ഇതു തന്നെയാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ആവർത്തിച്ചിരിക്കുന്നത്.
സിപിഎം പ്രതിനിധികളാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് . മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎ വിമർശനം മുന്നോട്ട് വെച്ചു. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വി കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്. ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏരിയാ കമ്മിറ്റിയില്‍ നിന്നും വിമർശനം ഉയര്‍ന്നു. നേതാക്കൻമാരുടെ വീടുകളിൽ നിന്ന് സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.
കെ-റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷന്‍ തട്ടാനാണ് കെ-റെയില്‍ പദ്ധതിയെന്ന് രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിയുന്നില്ല. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം സിപിഎമ്മിൻ്റെ ഘടകകക്ഷിയായ സിപിഐയ്ക്കും രൂക്ഷമായ വിമര്‍ശനമായിരുന്നു ജില്ലാസമ്മേളനത്തിൽ. പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് മുന്നണിയില്‍ ജില്ലയില്‍ സിപിഎം കഴിഞ്ഞാല്‍ രണ്ടാമത് വരുന്ന പാര്‍ട്ടി സിപിഐയാണെങ്കിലും ജില്ലയിലൊരിടത്തും കാര്യമായ സ്വാധീനം സിപിഐയ്ക്ക് ഇല്ലെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടാന്‍ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സിപിഐയില്‍ നിന്ന് നിരവധി ആളുകള്‍ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയും പുറത്തെത്തുന്നുണ്ട്. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്.