51 വെട്ട് വെട്ടി സിപിഎം ഗുണ്ടകൾ അവസാനിപ്പിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ കഴിഞ്ഞ ഒന്നര വർഷമായി ജയിലിന് പുറത്താണ്. ഇപ്പഴിതാ കേസിലെ പ്രധാന പ്രതികളിലൊരാളായ കിർമാണി മനോജിനെ വയനാട്ടിലെ റിസോർട്ടിലെ ലഹരിപാർട്ടിയിൽ വെച്ചു പിടിച്ചിരിക്കുന്നു. കൊലക്കേസ് പ്രതികൾക്ക് സർക്കാർ വഴിവിട്ട സഹായം നൽകി പോരുന്നത് അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്. കേസിന്റെ തുടക്കം മുതൽ തന്നെ പ്രതികളെ വഴി വിട്ട് സഹായിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ആവശ്യത്തിലധികം പരോളുകൾ നൽകിയും പ്രതികൾക്ക് ആവശ്യമുള്ളതെല്ലാം ജയിലിലെത്തിച്ചും, മറ്റും സൗകര്യങ്ങൾ പിണറായി സർക്കാർ ഒരുക്കിയിരുന്നു. എന്നാൽ പ്രതികൾക്ക് കിട്ടുന്ന ഇത്തരം സഹായങ്ങൾ കണ്ട് നോക്കി നിൽക്കാൻ ചന്ദ്രശേഖരൻ്റെ ഭാര്യയും വടകര എം എൽഎയുമായ കെ കെ രമ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്നു. അതിന്റെ ഭാഗമായി സർക്കാറിന് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്തിരുന്നു.
എങ്കിലും തങ്ങൾ വേണ്ടപ്പെട്ടവരെ രക്ഷിക്കാനും ആവശ്യമുള്ളത് ചെയ്തു കൊടുക്കാനും ഇടത്പക്ഷ രാഷ്ട്രീയക്കാർ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് കെ കെ രമയുടെ പ്രതിരോധത്തിൽ പെട്ട് സർക്കാർ കണ്ണിൽ പൊടിയിടാൻ എന്ന വണ്ണം എന്തെങ്കലും ചെയ്ത് കൂട്ടുമെങ്കിലും മാധ്യമ ശ്രദ്ധ തിരിയുമ്പോൾ പിന്നീട് വീണ്ടും പ്രതികൾക്ക് സുഖലോലുപ ജീവിതം നയിക്കാൻ ഉള്ള ഏർപ്പാട് സർക്കാർ തന്നെ ചെയ്ത് പോരുന്നു. എത്ര തവണ ജയിലിനകത്ത് വച്ച് ടി പി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയുടെ ഫോൺ വിളികൾ പരസ്യമായിട്ടുണ്ട്. ഇതെല്ലാം സർക്കാറിന്റെ അറിവോടെ തന്നെയാണ് എന്ന് ചോറ കഴിക്കുന്ന പൊതു ജനത്തിന് മനസിലാകും. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വടകര എം എൽ എ കെ കെ രമ.
പ്രതികള്‍ക്ക് എന്നും സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും പിന്തുണ ലഭിക്കുന്നതായി കെ.കെ.രമ പറഞ്ഞു. ടിപി കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജ് സ്വകാര്യ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതില്‍ ഒരു അത്ഭുതവും തോന്നുന്നില്ല. കൊലയാളികള്‍ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണ്. കോവിഡിന്റെ പേരില്‍ ടിപി കേസിലെ പ്രതികള്‍ ഒന്നര വര്‍ഷത്തോളമായി ജയിലിന് പുറത്താണ്.
സിപിഎമ്മിന്റേയും പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റേയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത് സിപിഎമ്മും സര്‍ക്കാരുമാണ്. ഗുണ്ടകള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത് പോലീസ് അറിഞ്ഞില്ലേയെന്നും ഇന്റലിജന്‍സ് വിഭാഗവും പോലീസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.
ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിലാണ് കിര്‍മാണി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. സംഭവത്തില്‍ 15 പേരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. റിസോര്‍ട്ടില്‍ പരിശോധന നടത്തിയ പോലീസ് അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.