നടിയെ ആക്രമിച്ച കേസിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തി എന്നാരോപിച്ചു പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതോടെ ദിലീപ് ഒളിവിൽ പോയെന്നു സൂചന .
തല്ക്കാലം മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ദിലീപ് പിടി കൊടുക്കില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ശ്രമത്തിന് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ഇന്നലെ നടൻ ദിലീപിനെതിരെ പോലീസ് പുതിയ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാല ചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അടക്കം അഞ്ചു ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് പദ്ധതി ഇട്ടിരുന്നു എന്ന വിവരം പുറത്ത് വന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പരാതിയിലാണ് ഇപ്പോൾ ദിലീപിനെതിരായ പുതിയ കേസ്.
ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് തന്നെയാണ് കെസിലെ ഒന്നാംപ്രതി. ദിലീപിന്റെ സഹോദരന്‍ അനൂപ് രണ്ടാം പ്രതി , ദിലീപിന്റെ അഹോദരീ ഭർത്താവ് സുരാജ് മൂന്നാം പ്രതി , നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പറയുന്ന കണ്ടാലറിയാവുന്ന ആറാം പ്രതി ആണ് ഈ കേസിലെ അജ്ഞാതനായ വിഐപി അഥവാ കാവ്യയുടെ ഇക്ക.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്ത് ആണെങ്കിലും ഗൂഢാലോചന നടന്നത് ആലുവയിലെ പത്മ സരോവരം എന്ന ദിലീപിന്റെ വീട്ടിലായതിനാല്‍ ആലുവ കോടതിയില്‍ ആകും കേസിലെ എഫ്‌ഐആര്‍ സമര്‍പ്പിക്കുക.
2017 നവംബര്‍ 15ന് ആലുവായിലെ ദിലീപിന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇതും,ആയി ബന്ധപ്പെട്ട ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്.
എന്നാൽ ഈ കേസിന്റെ സ്വഭാവം അനുസരിച്ച് കുറ്റ കൃത്യം നടന്നിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ കുറ്റകരമായ ഗൂഢാലോചന എന്ന വകുപ്പ് നിലനിൽക്കില്ല. കാരണം കുറ്റകരമായ ഗൂഢാലോചനയ്ക്ക് ശിക്ഷ കിട്ടണമെങ്കില്‍ ഏതു കേസിലാണോ ഗൂഢാലോചന നടന്നത് ആ കൃത്യം നടന്നിരിക്കണം.
മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു തരത്തിലുള്ള ആക്രമവും കുറ്റാരോപിതന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും പരാതിയിൽ നിന്നും വ്യക്തമാണ് .കൂടാതെ വർഷങ്ങൾക്ക് മുൻപ് നടന്നു എന്നാരോപിക്കുന്ന ഈ ഗൂഢാലോചന ഇപ്പോൾ മാത്രമാണ് ബാലചന്ദ്ര കുമാർ പുറത്ത് പറഞ്ഞത് എന്നത് കൊണ്ട് തന്നെ ഗൂഡാലോചനയിൽ ബാലചന്ദ്ര കുമാറിനും പങ്കുണ്ടെന്നും അനുമാനിക്കാവുന്നതാണ് .
എന്നാൽ ബാലചന്ദ്രകുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്താതെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്.
നിലനിൽക്കാൻ ഇടയില്ല എന്നറിഞ്ഞു കൊണ്ടും ഇന്നലെ , അതായത് കോടതി അവധി ദിവസമായ ഞായറാഴ്ച തന്നെ ധൃതിപ്പെട്ട് ദിലീപിനെതിരായി ഇത്തരത്തിലൊരു FIR തയ്യാറാക്കിയത് മുൻകൂർ ജാമ്യം കിട്ടാത്ത വിധം ഇന്നലെ തന്നെ ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനുള്ള ഉദ്യേശത്തിൽ തന്നെയാവണം . FIR ലെ പരാമർശങ്ങളും വകുപ്പുകളും അനുസരിച്ച് ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനും ചോദ്യം ചെയ്യുവാനും അന്വേഷണ ഉദ്യോഗസ്ഥന് കഴിയുകയും ചെയ്യുമായിരുന്നു.
എന്നാൽ ഇന്നലെയോ ഈ നിമിഷം വരെയോ അത് ഉണ്ടായിട്ടില്ല എന്നതിൽ നിന്നും ദിലീപ് അറസ്റ് ഭയന്ന് ഒളിവിൽ പോയി എന്ന സംശയം ന്യായമായും ഉയർന്നു വരുന്നുണ്ട്.
ഇന്നലെ പിടി കൊടുത്തിരുന്നു എങ്കിൽ ചോദ്യം ചെയ്യലിൽ ബാല ചന്ദ്ര കുമാറിന്റെ വാദങ്ങൾ സമ്മതിച്ചു കൊടുക്കേണ്ടി വരും എന്ന ഭയം കൊണ്ടായിരിക്കണം മുൻകൂർ ജാമ്യം എന്ന കരുതൽ നടുന്നത് വരെ താത്കാലികമായി എങ്കിലും ദിലീപ് അപ്രത്യക്ഷനായിരിക്കുന്നത്.
അതേസമയം ഈ കേസിൽ പോലീസ് അന്വേഷണം ഊർജിതമായി തന്നെ മുന്നേറുന്നുണ്ട് . ദിലീപിന് ആക്രമണ ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയ അജ്ഞാത വിഐപിക്കു പിന്നാലെയാണ് ഇപ്പോൾ പോലീസ് . ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ച് 2017 നവംബര്‍ 16 ന് പുലര്‍ച്ചെ ഇയാള്‍ വിമാന മാര്‍ഗം യാത്ര ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അത് കൊണ്ട് തന്നെ വിമാനത്താവളത്തില്‍ നിന്ന് ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.