ആരോഗ്യ വകുപ്പിൽ നിന്നും 500 ലധികം ഫയലുകൾ കാണാതായ സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രംഗത്ത്. കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ 1600 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതിലെല്ലാം വ്യാപകമായ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
550 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1600 രൂപയ്ക്കാണ് വാങ്ങിയത്. മൂന്നിരട്ടി വില കൊടുത്തിട്ടും ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് വാങ്ങിയത്. ഒരു കോടി ഗ്ലൗസുകള്‍ വാങ്ങിയതിലും അഴിമതി നടത്തിയിട്ടുണ്ട്. അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു. ആരോഗ്യവകുപ്പില്‍ നിന്നും അഞ്ഞൂറു ഫയലുകള്‍ കാണാതായി. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേ സമയം കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ നിരവധി ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നുണ്ട്. പ്രതിപക്ഷം കെ റെയിലിനെതിരെ തുടക്കം മുതൽക്ക് തന്നെ അതി ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് എംവി ജയരാജൻ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇപി ജയരാജന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിട്ടുണ്ടായിരുന്നു
കെ റെയിലുമായി ബന്ധപ്പെട്ട് കല്ലിളക്കിയാൽ പല്ലു പോകുമെന്നായിരുന്നു സിപിഎം സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന. എന്നാൽ ഇത് ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിനു മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.എമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.