ദുരുദ്ദേശ പൂർണമായി ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതെന്നു ആരോപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജെസ്‌ല വിമർശനം അറിയിച്ചിരിക്കുന്നത്. ജസ്ലയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്..
സതി നിർത്തലാക്കിയപ്പോൾ.. സതി ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞു തെരുവിലിറങ്ങിയതിലേറെയും ആചാര സംരക്ഷകാരായ സ്ത്രീകളായിരുന്നു..സതി എന്നാൽ സ്വന്തം ഭർത്താവ് മരിച്ചാൽ ആ ചിതയിലേക്ക് എടുത്ത് ചാടി ആത്മത്യാകം ചെയ്യലാണ്. 1829 ഇൽ നിർത്തലാക്കിയ സതി ഈ അടുത്ത വെറും 30 വർഷങ്ങൾക്കു മുൻപേ വീണ്ടും രാജസ്ഥാനിലെ ജയിപ്പൂരിൽ നടന്നു.. രൂപ് കാൻവർ എന്ന പെൺകുട്ടി.. സതി അനുഷ്ഠിച്ചു.. അന്ന് അതിനെ എതിർത്ത ഭരണകൂടത്തിനെതിരെ പ്രധിഷേധം സംഘടിപ്പിച്ചത് വലിയ വിഭാഗം സ്ത്രീകളും മതം തീനി ആചാരസംരക്ഷകരുമായിരുന്നു..ഒന്നുമല്ല… ഈ വാർത്ത കണ്ടപ്പോ ഓർമ്മിപ്പിച്ചെന്നു മാത്രം…കഷ്ടം.. ടീച്ചറെ.. എന്നു പറഞ്ഞു കൊണ്ടാണ് ജസ്ല തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സതി എന്ന അനാചാരത്തെ ഇല്ലാതാക്കിയതും 30 വർഷങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ വീണ്ടും നടന്ന സതിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും ജസ്ല മാടശ്ശേരി കെ കെ ശൈലജയെ ഫേസ്ബുക് കുറിപ്പിലൂടെ ഓർമപ്പെടുത്തുന്നു. കേന്ദ്രം വിവാഹപ്രായം ഉയർത്തുന്നത് മറ്റ് ചില ഗൂഢലക്ഷ്യങ്ങൾ വെച്ചുപുലർത്തിക്കൊണ്ടാണെന്ന കെ കെ ശൈലജ ടീച്ചറുടെ പ്രസ്താവനയോട് ‘കഷ്ടം തന്നെ ടീച്ചറെ’ എന്നാണ് ജസ്ല നൽകിയ മറുപടി. കെ.കെ ശൈലജയുടെ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ജസ്ല മാടശ്ശേരിയുടെ പ്രതികരണം.
അതേസമയം, സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘സ്‌ത്രീ – സമത്വം, സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മുൻ ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന. കേന്ദ്ര സർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേയ്ക്ക് ഉയർത്തിയത് മധുരത്തിൽപ്പൊതിഞ്ഞ വിഷമാണിതെന്ന് തിരിച്ചറിഞ്ഞാണ് മഹിളാ അസോസിയേഷനടക്കമുള്ള സംഘടനകൾ ഇതിനെ എതിർക്കുന്നത് എന്നായിരുന്നു ശൈലജ ടീച്ചറുടെ വാക്കുകൾ. പഠനവും ജോലിയും കഴിഞ്ഞു മതി വിവാഹം എന്നാണ് മഹിളാ അസോസിയേഷന്റെയും അഭിപ്രായമെന്നും എന്നാൽ, കേന്ദ്രസർക്കാർ ഇത് നടപ്പാക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും മന്ത്രി ആരോപിച്ചു.
‘ശരിയുടെ മറപറ്റി സമൂഹത്തിൽ വിഭാഗീയത വളർത്താനാണ് ശ്രമം. അധികാര വേദികളിലേക്കും കൂടുതലായി സ്‌ത്രീകൾ കടന്നുവരണം എന്നും മുൻ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജനപ്രതിനിധികളാകുന്നവർ അഞ്ചു വർഷത്തിനപ്പുറം വീടിനകത്ത് തന്നെ ഒതുങ്ങാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. സിപിഐ എം സംഘടനാരംഗത്ത് സ്‌ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് സഹായകരമാണ് എന്നു ശൈലജ ടീച്ചർ പറയുകയുണ്ടായി. കുടുംബത്തെ സോഷ്യലിസത്തിന്റെ പാതയിലേക്ക് നയിക്കാൻ സ്‌ത്രീകൾക്ക് സാധിക്കണം എന്നാണ് ശൈലജ ടീച്ചർ പറയുന്നത് . അവസാനമായി പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ഏറ്റവുമധികം അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നു പറയുകയുണ്ടായി . സ്‌ത്രീപോരാട്ടത്തിന് അനന്തമായ സാധ്യതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും മുൻഗാമികളുടെ ത്യാഗം ജീവിതത്തിൽ പകർത്തി ഇന്നത്തെ പ്രശ്‌നങ്ങളിൽ പ്രതികരിക്കാൻ സ്‌ത്രീകൾ മുന്നോട്ടു വരണം എന്നും കെ കെ ശൈലജ പറഞ്ഞു.