രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . അതുപോലെ തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1700 പേർക്കാണ് നിലവിൽ ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത് . മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്. ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.
അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പശ്ചിമ ബംഗാളിൽ അയ്യായിരത്തിനടുത്തെത്തി. ഇതേതുടർന്ന് പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. സലൂണുകൾ, ബ്യൂട്ടി പാർലറുകൾ,പാർക്കുകൾ എന്നിവയടക്കം അടച്ചിടാനും ആണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. യുകെയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിനൊപ്പം ദില്ലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ച്ചയുമാക്കി ചുരുക്കിയിട്ടുണ്ട്.