കഴിഞ്ഞ ദിവസം ടിക്കറ്റില്ലാത്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ അരങ്ങേറിയതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ കൈയേറ്റം ചെയ്യാൻ ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും സുധാകരൻ ചോദിച്ചു. യാത്രക്കാരനെതിരെയുണ്ടായ ഏകപക്ഷീയമായ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത് എന്നും സുധാകരൻ ആരോപിച്ചു. തങ്ങൾ സ്വീകരിക്കേണ്ട നടപടികളെന്താണെന്ന് പോലും പൊലീസിന് അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും പറയുകയുണ്ടായി. ഇത്തരം പ്രവർത്തനങ്ങളൊക്കെ ചെയ്തു കൂട്ടുമ്പോൾ നിയന്ത്രിക്കാൻ സർക്കാരുമില്ല. കേരളത്തിൽ ലോക്കൽ സെക്രട്ടറിമാരെ വെച്ചാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നതെന്നും പൊലീസ് നടപടികൾ ക്രമസമാധാനം തകർക്കുന്ന സ്ഥിതിയാണുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ജനങ്ങൾക്ക് കാവൽക്കാരാകേണ്ട പോലീസുകാർ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ജനങ്ങളുടെ അവസ്ഥ ദയനീയം തന്നെ. പിണറായി പോലീസിന്റെ ഭാഗത്ത് നിന്നും ഇതിപ്പോ ആദ്യത്തെ തവണയൊന്നുമല്ല ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത്. അടുത്തിടെ നടന്ന പിങ്ക് പോലീസ് പിതാവിനെയും മകളെയും അപമാനിച്ചത് മുതൽ കഴിഞ്ഞ ദിവസം വിദേശിയായ പൗരനോട് കേരള പോലീസിന്റെ നാണക്കേടുണ്ടാക്കുന്ന സമീപനം വരെ കേരളക്കര കണ്ടതാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഈ നാട്ടിൽ ജനങ്ങൾ ആരെ വിശ്വസിച്ചാണ് കഴിയേണ്ടത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഈ ക്രൂരകൃത്യം പുറംലോകം അറിയുന്നത്.
സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേ തന്റെ പക്കൽ ഉള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. പോലീസുകാരൻ ഇയാളെ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നാണ് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറയുന്നത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്. സംഭവത്തെ തുടർന്ന് യാത്രക്കാരനെ വടകരയിൽ ഇറക്കിവിട്ടു എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കാര്യമന്വേഷിച്ചപ്പോൾ താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് താൻ ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥനായ പ്രമോദ് ന്യായീകരിക്കുന്നത്.