സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായി വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറി. 2021 ല്‍ 50 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് എക്‌സൈസ് പിടിച്ചെടുത്തത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. 2020 നെ അപേക്ഷിച്ച് പത്തിരട്ടി എംഡിഎംഎയാണ് 2021 ല്‍ എക്‌സൈസ് പിടികൂടിയത്. ലോകത്ത് ഏറ്റവും വിലയുള്ള മയക്കുമരുന്നാണ് എംഡിഎംഎ. ഈ ലഹരി ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എംഡിഎംഎ അരഗ്രാം കൈയിൽ വെച്ചാൽ പോലും പത്ത് വർഷം കഠിന തടവ് ശിക്ഷ ലഭിക്കും. കഴിഞ്ഞവർഷം ഏറ്റവുമധികം പിടിച്ചെടുത്തത് കഞ്ചാവുതന്നെയാണ്.
വിവിധ ജില്ലകളില്‍ നിന്നായി 5632 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ് 1954 കിലോ. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും 1184 കിലോ കഞ്ചാവാണ് ഈ വര്‍ഷം പിടിച്ചെടുത്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 3992 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചാൽ മദ്യത്തെ പോലെ അത്രവേഗം കണ്ടെത്താൻ കഴിയില്ലെന്നതാണ് പോലീസിനെ വളക്കുന്നത്. ഒരു കിലോയിലധികം നാര്‍ക്കോട്ടിക് ഗുളികകളും പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവയുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടുതലായും യുവാക്കളാണ് ലഹരിക്കടിമകളായിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടും പോലീസുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ രംഗത്തിറങ്ങിയിട്ടുപോലും ഇത്രയധികം കേസുകള്‍ ലഹരിവസ്തുക്കള്‍ കടത്തിയതിനും കൈവശം വെച്ചതിനുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്കൊഴുകിയ മയക്കുമരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതാണ്.