മദ്യം വാങ്ങി മടങ്ങുമ്പോള്‍ പോലീസ് തടഞ്ഞു ബില്‍ ചോദിച്ചതിനെത്തുടര്‍ന്നു മദ്യം ഒഴുക്കിക്കളഞ്ഞു മടങ്ങേണ്ടി വന്ന സ്വീഡിഷ് പൗരന്‍റെ വാർത്ത നമ്മൾ എല്ലാ അറിഞ്ഞു കാണും. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ബഹുമാനം ജനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും സ്വീഡിഷ് പൗരന്‍റെ ഉത്തരവാദിത്വ പൂര്‍ണമായ പെരുമാറ്റത്തില്‍ അഭിനന്ദനങ്ങളും രേഖപ്പെടുത്തി.
ഇന്നലെയാണ് മദ്യവുമായി പോകുമ്പോള്‍ കോവളത്തു ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ബില്ലില്ലാത്തതിനാല്‍ മദ്യവുമായി പോകാന്‍ പോലീസ് അനുവദിച്ചില്ലെന്നു സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു. മദ്യം എടുത്തെറിയാന്‍ പോലീസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രണ്ടു കുപ്പി മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് അദ്ദേഹം ഒഴുക്കിക്കളഞ്ഞു.എന്നാല്‍, കാലിക്കുപ്പി അവിടെ ഉപേക്ഷിക്കാതെ തന്‍റെ ബാഗില്‍ തിരികെ സൂക്ഷിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ ആയതിനാലാണ് അവിടെ ഉപേക്ഷിക്കാത്തതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഇതു മാത്രമല്ല സ്ഥലത്തുനിന്നു പോയതിനു ശേഷം വീണ്ടും ബിവറേജില്‍ പോയി ബില്‍ വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാനും അദ്ദേഹം മറന്നില്ല.
താന്‍ നിരപരാധിയാണെന്നു തെളിയിക്കാനാണ് മദ്യം കളഞ്ഞെങ്കിലും ബില്‍ പോലീസിനു മുന്നില്‍ വീണ്ടും കൊണ്ടു ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പെരുമാറ്റം പോലീസില്‍നിന്നു പ്രതീക്ഷിച്ചില്ലെങ്കിലും അവരെക്കുറിച്ചു പരാതിയില്ലെന്നും ആര്‍ക്കും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ സുഹൃത്തുക്കളായി കാണാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലു വര്‍ഷക്കാലമായി കേരളത്തില്‍ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുകയാണ് സ്റ്റീഫന്‍ ആസ്ബര്‍ഗ്. അദ്ദേഹം ഒരു ഹോം സ്റ്റേ നടത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് കോവളത്ത് വച്ച് സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞത്. ബിവറേജസില്‍ നിന്നും മദ്യം വാങ്ങി വരവെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇദ്ദേഹത്തെ തടഞ്ഞത്.
വെള്ളാറിലുള്ള ബീവറേജ് ഔട്ട്ലെറ്റില് നിന്നും മൂന്ന്കുപ്പി വിദേശമദ്യവുമായി തന്‍റെ റൂമിലേക്കു പോകുമ്പോളായിരുന്നു വാഹന പരിശോധ. കോവളം പോലീസ് വിദേശിയുടെ സ്കൂട്ടറിനെ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. പോലീസ് തന്നോടു ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെ തുടര്‍ന്നു ബാഗിലുണ്ടായിരുന്ന മൂന്ന് കുപ്പികളില്‍ രണ്ട് കുപ്പി മദ്യമെടുത്ത് തുറന്ന് സമീപത്തെ പാറക്കെട്ടിലേയ്ക്ക് ഒഴുക്കുകയായിരുന്നു. പുതുവത്സരവുമായി ബന്ധപ്പെട്ടാണ് താന്‍ സുഹൃത്തിനൊപ്പം ആഘോഷത്തിനായി മദ്യം വാങ്ങിയതെന്നും 2100 രൂപയാണ് ഇതിനായി ചെലവാക്കിയതെന്നും സ്റ്റീഫന്‍ പറയുന്നു.
അതേസമയം, ഈ സംഭവത്തിലും വിശദീകരണം നൽകാൻ പിണറായി പോലീസ് മറന്നിട്ടില്ല. എന്ത് ചെയ്താലും അതിലെല്ലാം ന്യായീകരിക്കാൻ കഴയും നമ്മുടെ പോലീസിന്. വിദേശ പൗരന്‍റെ കൈവശമുണ്ടായിരുന്ന മദ്യം പോലീസ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും വിദേശിയെ അപമാനിച്ചില്ലെന്നും ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.