കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത്. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടത്തുന്നത്. ഇതിനായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാത പഠനം നൂറുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു കാണിച്ചാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കെ റെയിലിന്റെ കല്ലിടല്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയിലാണ് സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും, എത്രപേര്‍ക്ക് പദ്ധതിമൂലം മാറിത്താമസിക്കേണ്ടി വരും, മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും. കണ്ണൂർ ജില്ലയിലെ 9 വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ഏകദേശം 61 കിലോമീറ്റര്‍ ദൂരത്താണ് കല്ലിട്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 106 ഹെക്ടര്‍ ഭൂമിയാണ് കണ്ണൂരില്‍ ഏറ്റെടുക്കേണ്ടത്.
നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഭൂമിയിലെ സര്‍വ്വേ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ സര്‍വ്വേ നമ്ബറുകളിലെ വീട്ടുകാരെ വിളിച്ച് വിവരങ്ങള്‍ തേടുന്നത് അടക്കമുള്ള നടപടികളാണ് സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങള്‍ എത്രയാണ്, പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ എത്രയാണ് , സ്വകാര്യഭൂമി എത്ര, സര്‍ക്കാര്‍ ഭൂമി എത്ര തുടങ്ങി വിവിധ വശങ്ങള്‍ പഠനത്തിന്റെ ഭാഗമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരത്തുക അടക്കുമുള്ള പുനരധിവാസ പാക്കേജിന്റെ കാര്യങ്ങള്‍ സമഗ്രമായി നിശ്ചയിക്കുക.
അതേസമയം ദേശീയ പാതാ വികസനം ഉണ്ടായാല്‍ സില്‍വര്‍ ലൈന്‍ യാത്രക്ക് ആളുകള്‍ കുറയുമെന്ന് പഠനറിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സില്‍വര്‍ ലൈന്‍ ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ട്. റോഡില്‍ ടോള്‍ ഏര്‍പെടുത്തിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ റെയില്‍ പാത ഇരട്ടിപ്പിച്ചാലും സില്‍വര്‍ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാല്‍ നിലവിലെ തേര്‍ഡ് എ സി യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് വരില്ല. റെയില്‍വെ നിരക്ക് കൂട്ടിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.