പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് നേരിട്ട ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈമിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യവകുപ്പ്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനോട് വിളിച്ചു പറയാനും ഉള്ള ഒരു മാധ്യമമായാണ് മാധ്യമപ്രവര്‍ത്തനത്തെ കാണുന്നത്. അതായത് സര്‍ക്കാരിന് ആവശ്യമുള്ളത് കൊടുക്കാനുള്ള മാധ്യമമല്ല മാധ്യമപ്രവര്‍ത്തനം എന്നാണ് അടിവരയിട്ട് പറയാനുള്ളത്. എന്നാല്‍, ഇവിടെ കുറച്ച് കാലങ്ങളായി എന്താണ് സംഭവിക്കുന്നത്? സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുന്ന പ്രവണത. ഇവിടെയാണ് ജനാധിപത്യം എന്ന വാക്കിന് വിലയില്ലാതായി മാറുന്നത്. ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ കേസും അതിനെ ചുറ്റിപറ്റിയുള്ള വാര്‍ത്തകളും നിഗൂഢമായി നീങ്ങുന്ന അവസ്ഥ. പരിയാരം മെഡിക്കല്‍ കോളേജിലെ അനാസ്ഥകളും ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടി വാര്‍ത്ത പ്രസിദ്ധീകരിച്ച അന്നുമുതലാണ് ടിപി നന്ദകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് മാറി ക്രൈം ചാനലിനെ നിരന്തരം വേട്ടയാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ക്രൈം അന്ന് നിരന്തരം പുറത്തുവിട്ടിരുന്നത്. എന്നാല്‍, ക്രൈം മാത്രമായിരുന്നില്ല ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നതെന്നോര്‍ക്കണം. മറ്റ് മാധ്യമങ്ങളും അത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ക്രൈം ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ ജനങ്ങളോട് പറയുകയും ഈ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ഉന്നതരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ചെയ്തത്.
എന്നാല്‍, ആ വര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് പോലും അന്വേഷിക്കാതെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തെ പൂട്ടാനുള്ള ഓര്‍ഡറാണ് തലപ്പത്ത് നിന്ന് ഉണ്ടായതെന്ന് പറയേണ്ടിവരും. കഴിഞ്ഞ ജൂലൈ 9 നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് ക്രൈമിന്റെ കലൂരിലെ ഓഫീസില്‍ അപ്രതീക്ഷിതമായി കടന്നുകയറി ഒരു ദിവസം മുഴുവന്‍ റെയ്ഡ് നടത്തുന്നത്. ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഒരു ദിവസം മുഴുവന്‍ ക്രൈമിലെ ജീവനക്കാരുടെ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്തി റെയ്ഡ് ചെയ്യുന്ന അവസ്ഥ മലയാളികള്‍ എല്ലാവരും കണ്ടതുമാണ്. ഇവിടെയാണ് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രശസ്തി ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്. തുടര്‍ന്ന് ഈ കേസ് ഹൈക്കോടതിയില്‍ എത്തുകയും മനുഷ്യാവകാശ ലംഘനമായി ചൂണ്ടിക്കാട്ടി ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ ഹര്‍ജി നല്‍കുകയും ചെയ്തപ്പോള്‍ കേസ് പരിഗണിച്ച ഹൈക്കോടതി നന്ദകുമാറിനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രദീപ് എന്ന ജീവനക്കാരനും മുന്‍കൂറായി ജാമ്യം നല്‍കുകയും അറസ്റ്റ് റദ്ദാക്കുകയുമായിരുന്നു.
എന്നാല്‍, പിന്നീട് തിരുവനന്തപുരം സൈബര്‍ പോലീസ് ഈ കേസില്‍ രാജ്യദ്രോഹകുറ്റം എന്ന വകുപ്പു വരെ ചാര്‍ത്തുകയാണുണ്ടായത്.. ഒരു വാര്‍ത്ത ജനങ്ങളിലേക്ക് എത്തിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമാകുന്നത് എങ്ങനെയാണ്? ഈ സംശയം ഹൈക്കോടതിയും ഉന്നയിച്ചു. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് വീണ്ടും കോടതിക്കുമുന്നില്‍ എത്തിയപ്പോഴാണ് ഗതി മാറിയത്. ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് കേരള പോലീസിന് നേരിട്ടത്. കേരളത്തില്‍ ഇത്രയധികം മാധ്യമങ്ങള്‍ ഉണ്ടായിട്ടും നിങ്ങള്‍ എന്തിനാണ് ക്രൈം നന്ദകുമാറിനെ നിരന്തരം വേട്ടയാടുന്നതെന്നാണ് ഹൈക്കോടതി അന്ന് ചോദിച്ചത്.
പല മാധ്യമങ്ങളും ദിനംപ്രതി നിരവധി വാര്‍ത്തകള്‍ പുറത്തുവിടുന്നു. എന്നാല്‍, ക്രൈം നന്ദകുമാറിനെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തോ ദുരുദ്ദേശം കൊണ്ടാണെന്ന് സംശയിക്കേണ്ടിവരുമെന്നാണ് ഹൈക്കോടതി പറഞ്ഞത്.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു വാര്‍ത്തയായിട്ടുപോലും ആ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ ഒരു മാധ്യമപ്രവര്‍ത്തകന്റെ പിന്നാലെ പോകുന്നതെന്തിനാണെന്നും കോടതി ചോദിക്കുകയുണ്ടായി. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കാമെന്ന് നന്ദകുമാര്‍ പറഞ്ഞിട്ടും അതിന്റെ പേരില്‍ എങ്ങനെയാണ് കേസെടുക്കുന്നതെന്നാണ് കോടതി ചോദിച്ചത്. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
ഹൈക്കോടതിയില്‍ നിന്നുപോലും ഇങ്ങനെയൊരു പരാമര്‍ശം നേരിട്ടിട്ടും പിണറായി പോലീസ് വിട്ടില്ല. വീണ്ടും അടുത്ത കേസുകള്‍ ഉണ്ടാക്കി ടിപി നന്ദകുമാറിനെ നിശബ്ദനാക്കാന്‍ നിരന്തരം ശ്രമം തുടര്‍ന്നു. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.