കോവിഡിൽ നിന്നും ലോകം മുക്തി പ്രാപിച്ചു വരുമ്പോഴേയ്ക്കും ജനജീവിതം ദുസഹമാക്കികൊണ്ട് ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസ് ഒമിക്രോൺ എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കോവിഡ് മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളിലിൽ പുതിയ വൈറസ് ആശങ്ക വിതച്ചിരിക്കുകയാണ്. കൊവിഡിന്റെ ഇറങ്ങിയിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണിത്. 5 ജനിതക മാറ്റമുണ്ടായിരുന്ന ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയാണ് ഈ വൈറസ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ എന്ന ഈ വൈറസ് വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി അറിയിച്ചു.
കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശമുണ്ട് . വിദേശത്തു നിന്നും വരുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. അതുപോലെ തന്നെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ ആണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നത്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും ഒമിക്രോൺ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയത്.
ഇന്നലെ നാല് പേർക്ക് ആണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വയോധിക യുകെയിൽ നിന്നുമെത്തിയ യുവതി നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് എന്നിവർക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതിലുൾപ്പെട്ട 27 വയസുകാരിയായ യുവതി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഡിസംബർ 12നാണ് ഇവർ യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റീനിലായ ഇവരെ ഡിസംബർ 16ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. നൈജീരിയയിൽ നിന്നുമെത്തിയ 32 വയസുകാരൻ ഡിസംബർ 17ന് എത്തിയതാണ്. എയർപോർട്ട് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
കോവിഡ് 19 മഹാമാരി പെയ്തു തോരുമ്പോഴേയ്ക്കും ഇതിന്റെ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും ആശങ്ക വിതയ്ക്കുകയാണ്. അതുകൊണ്ട് തന്നെ അമേരിക്കയിൽ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഒമിക്രോൺ തീവ്ര രോഗവ്യാപനം ഉണ്ടായാൽ മരണ നിരക്ക് ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗവ്യാപപനം തടയുന്നതിനായി ജനങ്ങൾ ബൂസ്റ്റർ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവർ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയിൽ വീണ്ടും ഒരു ലക്ഷം കടന്നതിനു പിന്നാലെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഡിസംബർ ഒന്നിന് 86,000 രോഗികൾ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയർന്നു. ആഗോളതലത്തിൽ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് ഒമിക്രോൺ എന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഒമിക്രോൺ വകഭേദം രോഗവ്യാപനം വർധിച്ച് വരുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയിൽ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ക്ലാസുകൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്. കൂടാതെ മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക.