ചെങ്കോട്ടയുടെ മേൽ അവകാശം ഉന്നയിച്ച് ഡൽഹി ഹൈകോടതിൽ ഹർജി. താനാണ് ചെങ്കോട്ടയുടെ അവകാശിയെന്നാണ് മുഗള്‍ പരമ്പരയിലെ സുല്‍ത്താനാ ബീഗം അവകാശപെടുന്നത്. അവകാശവാദം ഉന്നയിച്ച് സുല്‍ത്താനാ ബീഗം ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി. മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്‍ മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ വിധവയാണ് താനെന്ന് സുല്‍ത്താന പറയുന്നു. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയാണ് സുല്‍ത്താനാ ബീഗം. സുല്‍ത്താനയുടെ ഭര്‍ത്താവ് 1980 മേയ് 22-ന് അന്തരിച്ചിരുന്നു.
1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കുകയോ അല്ലെങ്കില്‍ 1857 മുതല്‍ ഇന്നുവരെ അനധികൃതമായി കൈവശംവെച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് സുല്‍ത്താനാ ബീഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് രേഖാ പള്ളിയുടെ ഏകാംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതിയെ സമീപിച്ചതിലെ അത്യധിക കാലതാമസം ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ഹര്‍ജി തള്ളി. 1857 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്തുവെന്ന് പറയുന്നത്. പിന്നെ കോടതിയിലെത്താൻ എന്തുകൊണ്ടാണ് 150 വർഷത്തിലധികം കാലതാമസമുണ്ടായി എന്ന് കോടതി ചോദിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഹർജിക്കാരി എന്തുകൊണ്ടാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് എത്തിയത് എന്ന് വ്യക്തമായില്ലെന്നും കോടതി പറഞ്ഞു.
ചെങ്കോട്ടയുടെ ചാരിത്രം നോക്കാം….
പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.