കൊവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഒമിക്രോണ്‍ തീവ്ര രോഗവ്യാപനം ഉണ്ടായാൽ മരണ നിരക്ക് ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗവ്യാപപനം തടയുന്നതിനായി ജനങ്ങൾ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയിൽ വീണ്ടും ഒരു ലക്ഷം കടന്നതിനു പിന്നാലെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് ഒമിക്രോണ്‍ എന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വകഭേദം രോഗവ്യാപനം വർധിച്ച് വരുന്നതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റിയിട്ടുണ്ട്. കൂടാതെ മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് അമേരിക്ക.