കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതായതോടെ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സിലറെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിറങ്ങിയിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാര്‍ച്ച് ബാരിക്കേഡ് കെട്ട് തടയുകയായിരുന്നു. ഇത്രയും പ്രതിഷേധം കത്തുമ്പോള്‍ നിയമന വിവാദത്തില്‍ വിസി പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സര്‍വ്വകലാശാല കവാടത്തിന് മുന്നില്‍ പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല എന്നെഴുതിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.
ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപ്പെട്ടെന്ന് ഗവര്‍ണര്‍ക്ക് ബിന്ദു അയച്ച കത്തും പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. തന്റെ നിയമനം നിയമപരമല്ലെങ്കില്‍ എങ്ങനെ ഗവര്‍ണര്‍ ഒപ്പിട്ടുവെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ ഉയര്‍ത്തിയ ചോദ്യം.
മന്ത്രി രാജിവെയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടിക്കാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വൈസ് ചാന്‍സലര്‍ നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശിപാര്‍ശ ചെയ്‌തെന്നാണ് പുറത്തു വരുന്ന വിവരം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ കത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിന് ശിപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.