സംസ്ഥാനത്ത് ഭരണം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാർട്ടി പ്രവര്‍ത്തകര്‍ക്ക് താകീതുമായ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് . അധികാര സ്ഥാനത്തിന്റെ ഹുങ്ക് ജനങ്ങളോട് കാട്ടിയാൽ അത്തരക്കാരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി . കഴിഞ്ഞ ദിവസം ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത് എന്നും സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
നീണ്ട നാളത്തെ വിവാദങ്ങൾക്കൊടുവിൽ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയിൽ പ്രവേശിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ രണ്ടാം പിണറായി സർക്കാരിന്റെ ആറു മാസങ്ങൾ കടന്നതിനു പിന്നാലെ തിരിച്ചു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. തിരിച്ചു വരവിന്റെ തുടക്കത്തിൽ തന്നെ ഇത്തരം ഉശിരൻ ഡയലോഗുകൾ ഇറക്കുന്നത് പുത്തനാച്ചിയുടെ പുരപ്പുറം തൂക്കലായി മാത്രം കണ്ട തള്ളാനാവില്ല . കാരണം കോടിയേരി ബാലകൃഷ്ണൻ എന്താണെന്നും ആരാണെന്നും നന്നായി അറിയാവുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയിലുൾപ്പെടെയുള്ള നേതാക്കളെല്ലാം. അഴിമതിക്കറ വീരാളി പൊട്ടായി കാണുന്ന മഹാനുഭാവൻ പെട്ടെന്നൊരു നാൾ ഇത്തരം താത്വിക വചനങ്ങളൊക്കെ വിളിച്ചു പറയണമെങ്കിൽ പിന്നിൽ വ്യക്തമായ രാഷ്ട്രീയ ബുദ്ധി ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.
കവിയൂര് -കിളിരൂർ പീഡന കേസിലടക്കം ആരോപണ വിധേയരാണ് കോടിയേരി കുടുംബം. മൂത്ത മകൻ ബിനോയ് കൊടിയേരിയ്‌ക്കെതിരെ ബീഹാർ സ്വദേശിനി നൽകിയ പരാതിയിൽ ഇപ്പോഴും തീർപ്പാകാതെ നിൽക്കുകയാണ്.
ലഹരി മരുന്ന് കേസിൽ ഇളയ മകൻ ബിനീഷ് കോടിയേരി കൂടെ അകത്തായതോടെ പാർട്ടി സെക്രട്ടറി സ്ഥാനം തെറിക്കുമെന്ന അവസ്ഥയിലാണ് സ്വയം അവധിയിൽ പ്രവേശിച്ചത്. ആരോഗ്യ പ്രശ്നങ്ങളാൽ താത്കാലിക അവധിയിൽ പ്രവേശിക്കുന്നു എന്നതാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും മക്കളുടെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ട് രാജിയുടെ വക്കിലെത്തിയപ്പോൾ പിടിച്ചു നിൽക്കാൻ കണ്ടെത്തിയ അവസാന കച്ചിത്തുരുമ്പായിരുന്നു അവധിയും ചികിത്സയും എല്ലാം എന്ന് പരസ്യമായ രഹസ്യമാണ്.
എന്നാൽ നീണ്ട നാളത്തെ വിശ്രമ ജീവിതത്തിനു ശേഷം തിരികെ പഴയ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത് പഴയതിനേക്കാൾ പ്രൗഢിയോടെ തന്നെയാണ്.
കൂട്ടത്തിൽ ഇരട്ടി മധുരമായി ലഹരി മരുന്ന് കേസിൽ അകത്തു പോയ ഇളയ മകൻ ബിനീഷ് കോടിയേരി ജയിൽ മോചിതനായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല എറണാകുളത്ത് പി സി ജോർജിന്റെ മകൻ ഷോൺ ജോർജുമായി ചേർന്ന് എറണാകുളത്ത് ആരംഭിച്ച പുതിയ ഓഫീസിൽ അഭിഭാഷക വൃത്തിക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു.
എന്നാൽ തിരിച്ചു വരവിൽ ലക്‌ഷ്യം എന്താണെന്നു വ്യക്തമല്ലെങ്കിലും ചില പ്രസ്താവനകൾ പ്രിയ സുഹൃത്തായ മുഖ്യന് നേരെയുള്ള ഒളിയമ്പുകളാവുന്നുണ്ട് എന്ന് തീർച്ച. പല ഉദാഹരങ്ങൾ അതിനുണ്ടെങ്കിലും ഇപ്പോൾ അവസാനത്തേതാണ് മാത്രം ദേശാഭിമാനി ലേഖനത്തിലൂടെ പാർട്ടി നേതാക്കൾക്ക് നൽകിയ താക്കീത് തന്നെ എടുക്കാവുന്നതാണ്.
സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത് എന്നും സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമർശം ആരുടെ നേർക്കുള്ള ഒളിയമ്പാണെന്നു കൊണ്ടവർക്കും എയ്തവർക്കും മാത്രം അറിയാവുന്ന കാര്യമാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന്റെ മാത്രം സര്‍ക്കാരല്ല. എല്ലാവരുടെയും സര്‍ക്കാരാണ്. അതുകൊണ്ട്, എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ല. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
എന്നാൽ ഈ പറഞ്ഞ കൂട്ടത്തിൽ ഏറ്റവും വലിയ തമാശയായി തോന്നിയത് മറ്റൊന്നാണ് .
”കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സി.പി.എം.” എന്ന് . ഈ വരിയുടെ അന്തസത്ത എന്താണെന്ന് വ്യക്തമായില്ല . സിപിഎം എന്ന പാർട്ടി തന്നെ കപ്പിത്താൻ എന്ന അപാര നാമത്തിനു തീറെഴുതിയ ചുറ്റുപാടാണ് ഇന്ന് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത് , അല്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത് . അങ്ങനെയുള്ള ഈ സാഹചര്യത്തിൽ വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും മറ്റുമുള്ള ഇത്തരം ഡയലോഗുകൾ ഒഴിവാക്കാമായിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ലേഖനത്തിലൂടെ കോടിയേരി പരാമര്ശിക്കാതിരുന്നില്ല . കോല നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതരുത് എന്നും കൊലയ്ക്ക് പകരം കൊലയെന്നത് സി.പി.ഐ.എമ്മിന്റെ നയമല്ല എന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായും സമാധാനപരമായും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം എന്നും കോടിയേരി ആഹ്വാനം ചെയ്തു.
എന്തായാലും ഈ ലേഖനത്തിന് പിന്നാലെ നിരവധി കമ്മന്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെയടക്കം ജനങ്ങളുടെ ഭാഗത്തു നിന്നും ഉയർന്നു കേൾക്കുന്നത്. ഇതൊക്കെ ലേഖനമെഴുതിക്കളിക്കാതെ മുഖ്യമന്ത്രിയോട് പറഞ്ഞ് മനസിലാക്കൂ കോടിയേരി എന്നാണ് ഒട്ടുമിക്ക എല്ലാ കമ്മെന്റുകളുടെയും രത്ന ചുരുക്കം.