താരസംഘടന അമ്മയുമായുള്ള പ്രശ്‌നത്തില്‍ ഷമ്മി തിലകന്റെ പ്രസ്താവനകള്‍ ചര്‍ച്ചയാകുന്നു. ‘അമ്മ’യുടെ 2021-24 ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിന്നും ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളുകയും ഇതിനെതിരെ ഷമ്മി തിലകന്‍ സംഘടനക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇപ്പോഴിതാ നടനും അമ്മയുടെ പ്രസിഡന്റുമായി മോഹന്‍ലാലിനെതിരെ ഷമ്മി തിലകന്‍ രംഗത്തുവന്നിരിക്കുന്നു. മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസം ഉണ്ടെന്നോ ഇല്ലെന്നോ തത്കാലം പറയാന്‍ പറ്റുന്നില്ല. അതുപോലെയുള്ള എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാലല്ലേ പറയാന്‍ പറ്റൂ. ഞാന്‍ ഒരു പ്രസിഡന്റായാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആളുകള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടാകുന്നത്. ഒന്നും ചെയ്യാതെ ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോയെന്നും ഷമ്മി ചോദിക്കുന്നു.
തന്റെ നോമിനേഷന്‍ മനഃപൂര്‍വം തള്ളിയതാണെന്നും താന്‍ മത്സരിക്കരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ഷമ്മി പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന്‍ തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം. പിന്നാലെയാണ് സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി ഷമ്മി രംഗത്ത് വന്നത്. താരസംഘടനയില്‍ ചില മാഫിയ സംഘങ്ങളുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.
അത് സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. സ്ത്രീപീഡനം വരെയാണ് അതിനകത്ത് പറഞ്ഞിരിക്കുന്നത്. അതില്‍ സംവിധായകരും നടന്മാരുമുണ്ട്. നിങ്ങളെന്തുകൊണ്ടാണ് സര്‍ക്കാരിനോട് ചോദിക്കാത്തത്. എത്രയോ ലക്ഷം മുടക്കിയാണ് ഒരു കമ്മീഷനെ വെക്കുന്നതെന്നും ഷമ്മി തിലകന്‍ പറയുകയുണ്ടായി.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഈ പ്രശ്‌നം തീരില്ലേയെന്നും പക്ഷേ അത് പുറത്ത് വന്നിട്ടില്ലെന്നും അവര് തന്നെയാണ് ഈ മാഫിയ എന്നും അദ്ദേഹം പറയുന്നു. തെളിവ് സഹിതമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിന്റെ പൂര്‍ണരൂപം എന്റെ കൈയിലുമില്ലെന്നും ഷമ്മി തിലകന്‍ പറയുകയുണ്ടായി. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ തീര്‍ച്ചയായും റിപ്പോര്‍ട്ട് പുറത്ത് വരും. നിയമസഭയിലൊക്കെ വെച്ചാല്‍ പബ്ലിക് സ്റ്റേറ്റ്‌മെന്റായി. അത് പുറത്തുവിട്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. എനിക്കറിയില്ല അവര്‍ ആരൊക്കെയാണെന്നും ഷമ്മി തിലകന്‍ പറയുന്നു.
എന്തുകൊണ്ട് താന്‍ നല്‍കിയ പത്രി തള്ളി എന്നതിനെ കുറിച്ചാണ് അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ഷമ്മി തിലകന്‍ വ്യക്തമാക്കുന്നത്. പത്രികയുടെ അവസാനം സത്യവാങ്മൂലം ഒരു ഭാഗം ഉണ്ടായിരുന്നു. അവിടെ ഓഫീസ് യൂസ് ഓണ്‍ലീ എന്ന് പറയുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. സാധാരണ ഏത് തിരഞ്ഞെടുപ്പിലും പത്രിക സമര്‍പ്പിക്കുമ്പോള്‍ വരണാധികാരിയുടെ മുമ്പില്‍ ചെന്നാണല്ലോ ഒപ്പിടാറുള്ളത്. എന്നാല്‍ പത്രിക സമര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ സംഘടനയുടെ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു
ഓഫീസില്‍, എന്നല്ല എറണാകുളം ജില്ലയില്‍ പോലും ഇവരാരും ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍, കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിങ്ങനെ മൂന്ന് ഇലക്ഷന്‍ ഓഫീസര്‍മാര്‍. അവരെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഓഫീസിലുള്ള ഒരു പെട്ടിക്കുള്ളില്‍ ഇടാനായിരുന്നു നിര്‍ദേശം. അങ്ങനെയാണ് ഞാന്‍ പത്രിക പെട്ടിക്കുള്ളില്‍ ഇടുന്നത്. അതെന്റെ പ്രതിഷേധം കൂടിയായിരുന്നു. ആരുടെയെങ്കിലും മുന്നിലല്ലേ സ്ഥാനാര്‍ത്ഥി സത്യവാങ്മൂലം അല്ലെങ്കില്‍ പ്രതിജ്ഞ ചെയ്യേണ്ടത്. അത് രഹസ്യമായി ചെയ്തിട്ട് കാര്യമുണ്ടോയെന്നും താരം പറഞ്ഞിരുന്നു.
അമ്മയില്‍ ജനാധിപത്യപരമായി കാര്യങ്ങള്‍ മുന്നോട്ട് പോവണമെന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ വോട്ടുകള്‍ ഭിന്നിച്ച് പോവാനുള്ള ചില തന്ത്രങ്ങളാണ് നടന്നതെന്നും ഷമ്മി തിലകന്‍ പറയുന്നു.