താര സംഘടനയിലെ ഇലക്ഷനില്‍ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ കളം മാറ്റി ചവിട്ടുകയാണ് സിപിഎം. ഇതോടെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മുകേഷും സമ്മതം പ്രകടിപ്പിച്ചതായാണ് സൂചനകൾ. എട്ടാം തീയതിയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അന്ന് മുകേഷ് പത്രിക പിന്‍വലിച്ചാല്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. മുകേഷ് മത്സരിക്കുന്നുണ്ടെങ്കിൽ ജഗദീഷും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്നു മാത്രമല്ല പത്രിക നല്‍കിയിട്ടുണ്ട്. എന്നാൽ ഇനി ഇവരും പത്രിക പിന്‍വലിക്കുമെന്നാണ് സൂചന.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകൾ കടന്നു വരട്ടെ എന്നായിരുന്നു പ്രസിഡന്റായ മോഹൻ ലാൽ പറഞ്ഞത്. അത് കണക്കിലെടുത്താണ് ഗണേശ് കുമാർ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറിയത്.വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹന്‍ലാലിന് താല്‍പ്പര്യം. ഔദ്യോഗിക പാനലില്‍ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജയസൂര്യയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല. വൈസ് പ്രസിഡന്റായി രണ്ടു പേര്‍ക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളില്‍ വനിതകള്‍ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു ഇതുവരെയുള്ള വൈസ് പ്രസിഡന്റുമാര്‍.
എന്നാല്‍ പാർട്ടിയുടെ നിർദേശമുണ്ട് എന്ന കാരണം പറഞ്ഞ് മുകേഷ് കടുംപിടിത്തം തുടര്‍ന്നു. ഇത് അമ്മയിലെ അംഗങ്ങള്‍ക്ക് പോലും ഞെട്ടലായി. അനുനയിപ്പിക്കലിന്റെ ഭാഗമായി ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. ഇതോടെ സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎല്‍എ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. അല്ലെങ്കിലെ എം എൽ എ ആയതിന് ശേഷം നിരവധി പൊല്ലാപ്പുകൾ മുകേഷ് ഉണ്ടാക്കിയിട്ടുണ്ട്. അതിന് പിറകേയാണിതും.
എന്നാൽ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ സിപിഎം നേതൃത്വം മുകേഷിനോട് പാര്‍ട്ടിക്കു വേണ്ടി മത്സരിക്കേണ്ടതില്ലെന്ന് അറിയിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മുകേഷ് പിന്മാറുന്നത്. അമ്മയുമായി ചേര്‍ന്ന് നില്‍ക്കുന്ന സിപിഎം അനുഭാവികളോടും പാര്‍ട്ടി കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇതിന് ശേഷമാണ് മുകേഷിന് നിര്‍ദ്ദേശം കൊടുത്തതെന്നാണ് സൂചന. എന്നാല്‍ മോഹന്‍ലാല്‍ പാനലിനെതിരെ മത്സരിച്ചാല്‍ മുകേഷ് ജയിക്കില്ല. ഇത് സിപിഎമ്മും മുകേഷിനെ അറിയിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് അവസാന നിമിഷം പിന്മാറ്റം ഉണ്ടായിരിക്കുന്നത്.
മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനല്‍ എത്തണമെന്നതാണ് മോഹന്‍ലാലിന്റെ ആഗ്രഹം. മമ്മട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ട്. ഷമ്മി തിലകന്‍ മത്സരിക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തതു കൊണ്ട് ഷമ്മിയുടെ നാമനിര്‍ശം തള്ളി. ഈ സാഹചര്യത്തില്‍ ഭീഷണി പകുതി ഒഴിയുകയും ചെയ്തു. .
രണ്ട് വൈസ് പ്രസിഡന്റ്, 12 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ക്കായാണ് വോട്ടെടുപ്പിനുള്ള സാധ്യതയുള്ളത്. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് മോഹന്‍ലാല്‍ പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. മൂന്നു സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകന്‍ പത്രിക നല്‍കിയെങ്കിലും ഒപ്പിടാത്തതിനാല്‍ തള്ളി. പത്രികയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താത്തതിനാല്‍ ഉണ്ണി ശിവപാലിന്റെ പത്രികയും സ്വീകരിച്ചില്ല. എന്തായാലും ബുധനാഴ്ച വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിന് ശേഷം അറിയാം മത്സരരംഗത്ത് ആരൊക്കെ ഉണ്ടാകുമെന്ന്..