മലയാള സിനിമ രംഗത്തെ താരങ്ങളുടെ സംഘടനയായ A M M A യിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സമാധാനപരമായി എല്ലാ തവണയും നടന്നു പോകുന്ന തെരഞ്ഞെടുപ്പ് ഇത്തവണ പൊടിപാറും. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് അങ്കം പോലെ മുറുകുമെന്നാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ പറയുന്നത്. പതിവില്ലാത്ത തരത്തിൽ സ്ഥാനമാനങ്ങൾക്ക് വടംവലി ഉണ്ടാകുന്നതിന്റെ പിന്നിൽ സിപിഎം കൈകളാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നടനും കൊല്ലം എം എൽഎയുമായ മുകേഷാണ് സംഘടനയിൽ ഇപ്പോൾ വില്ലനായി മാറിയിരിക്കുന്നത്. ഇതു മൂലം വെട്ടിലാകുന്നതാകട്ടെ സംഘടനയുടെ പ്രസിഡന്റായ മോഹൻ ലാലും. തെരഞ്ഞെടുപ്പിൽ സ്ഥാനം വേണമെന്ന് കടുംപിടുത്തം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഔദ്യോഗിക പക്ഷത്ത് രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ വനിതകള്‍ വരട്ടേ എന്ന നിലപാടിലാണ് മോഹന്‍ലാല്‍. എന്നാല്‍ തനിക്ക് വൈസ് പ്രസിഡന്റായേ പറ്റൂവെന്ന നിലപാടിലാണ് മുകേഷ്. ഇതുകാരണമാണ് വൈസ് പ്രസിഡന്റ് പദത്തില്‍ ഒന്നിലേറെ പേര്‍ മത്സര രംഗത്ത് എത്തുന്നത്.
മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു നേരത്തെയുള്ള വൈസ് പ്രസിഡന്റുമാര്‍. എന്നാൽ ഇത്തവണ വനിതാ സംവരണമാക്കാം വൈസ് പ്രസിഡന്റ് പദവിയെന്ന നിര്‍ദ്ദേശം അംഗീകരിച്ച് ഗണേശ് മത്സരത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു. അത് മാത്രമല്ല കുറച്ചു കാലം മുമ്പ് തന്നെ ഇനി അമ്മയുടെ ഭാരവാഹിത്വം വേണ്ടെന്ന നിലപാട് ഗണേശ് എടുത്തിരുന്നു. എന്നാല്‍ കൊല്ലത്തു നിന്നുള്ള എംഎല്‍എയായ മുകേഷ് മത്സരിക്കുമെന്ന നിലപാടിലാണ്. തനിക്ക് സ്ഥാനം വേണമെന്ന് മുകേഷ് നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. എന്നാൽ മുകേഷ് ഈ സ്ഥാനത്തിനായി നിർബന്ധം പിടിക്കുന്നത് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്ന വിവരവും പുറത്തെത്തുന്നുണ്ട്. ഈ കാരണത്താലാണ് താന്‍ മത്സരിക്കുന്നതെന്നാണ് താര സംഘടനയിലെ പല പ്രമുഖരോടും മുകേഷ് വ്യക്തമാക്കുന്നത്.
എന്നാൽ സിപിഎമ്മിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന മുകേഷിന്റെ നിലപാട് അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നുണ്ട്. സംഘടനയ്ക്കുള്ളില് സിപിഎമ്മിന് ശക്തമായ പിടിവള്ളി ആവശ്യമാണ് അത് പോയിക്കഴിഞ്ഞാൽ സിനിമാക്കാർ പാർട്ടിക്കതെരെ തിരിയുമെന്ന ഭയമാകാം താരസംഘടന്ക്കുള്ളിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളും മറ്റും സംഘടനയ്ടെക്കുമ്പോൾ ചോർത്തി കിട്ടാനും സംഘടനയ്ക്കകത്ത് ആള് വേണം എന്ന സിപിഎം നിലപാടുതന്നെയാണ് ഇതിലൂടെ മനസിലാക്കൻ കഴിയുന്നത്.
അമ്മയുടെ മുന്‍ പ്രസിഡന്റായ ഇന്നസെന്റിന്റെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേതാ മേനോനേയും കൊണ്ടു വരാനാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. എന്നാൽ ഇത് മുകേഷ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മണിയന്‍പിള്ള രാജുവും ജഗദീഷും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. മുകേഷ് മത്സരിച്ചാല്‍ ഞങ്ങളും മത്സരിക്കുമെന്ന നിലപാടിലാണ് ജഗദീഷും മണിയന്‍പിള്ള രാജുവും.
അറുപത് ശതമാനം സ്ഥാനങ്ങള്‍ നടന്മാര്‍ക്കും നാല്‍പ്പത് ശതമാനം നടിമാര്‍ക്കും ഭാരവാഹിത്വം നല്‍കുകയെന്നതാണ് ഔദ്യോഗിക പക്ഷത്തെ ചര്‍ച്ചകളിലുള്ളത്. ഇതിന്റെ ഭാഗമായാണ് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും വൈസ് പ്രസിഡന്റുമാരായി കൊണ്ടു വരാന്‍ നീക്കം നടത്തിയത്. ഇതാണ് മുകേഷിന്റെ പാര്‍ട്ടി പേരുയര്‍ത്തിയുള്ള പോരാട്ടം പൊളിക്കുന്നത്. സിപിഎമ്മിന്റെ പേരില്‍ മുകേഷ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ എന്തു ചെയ്യുമെന്ന ചിന്ത ഔദ്യോഗിക പക്ഷത്ത് ഇതോടെ സജീവമാകും.
ഷമ്മി തിലകന്‍ മത്സരിക്കുമെന്ന് ഏവരും ഉറപ്പിച്ചതാണ്. ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് പദവികളിലേക്ക് നാമനിര്‍ദ്ദേശ പത്രികയും നല്‍കി. എന്നാല്‍ പത്രികയില്‍ ഒപ്പില്ലെന്ന കാരണം പറഞ്ഞ് തള്ളി. ഇതോടെ പ്രതിസന്ധി തീര്‍ന്നുവെന്ന് ഔദ്യോഗിക പക്ഷം കരുതുമ്പോഴാണ് പാളയത്തില്‍ പട എന്നതു പോലെ മുകേഷിന്റെ കടുംപിടിത്തം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 19നാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കും മുമ്പ് സമവായത്തിനാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്. മുകേഷ് മത്സരിച്ചാല്‍ പിന്മാറില്ലെന്ന് ജഗദീഷും മണിയന്‍പിള്ളരാജുവും നിലപാട് എടുത്തതും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പിക്കും.
അതേസമയം പ്രസിഡന്റ് സ്ഥാനം ഇത്തവണയും മോഹന്‍ലാലിന് തന്നെ എന്നതാണ് വസ്തുത. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടവേള ബാബുവിനും എതിരില്ല. ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എത്തും. ഔദ്യോഗിക പക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലും വ്യക്തമായ മുന്‍തൂക്കം കിട്ടുമെന്നാണ് സൂചന
അമ്മയുടെ 2021-24 ലെ ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളാണ് പുരോഗമിക്കുന്നത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇത് രണ്ടാംവട്ടമാണ് മുന്‍ തൂക്കം നേടാന്‍ പോകുന്നത്. ഇടവേളബാബു ജനറല്‍ സെക്രട്ടറിയായി 21 വര്‍ഷം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയാണ്. കഴിഞ്ഞ ഭരണസമിതിയില്‍ ജയസൂര്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഇക്കുറി ജോയിന്റ് സെക്രട്ടറിയായി. സിദ്ദിഖ് ജോയിന്റ് സെക്രട്ടറിയായിരുന്നത് ഇക്കുറി ട്രഷററായി.
ഇക്കുറി രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുംവേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കമ്മിറ്റി അംഗങ്ങളായി ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരുമുണ്ട്. ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായുള്ളത്.