മലയാള സിനിമ നിര്‍മാതാക്കളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫിസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഒടിടി പ്ലാറ്റ്ഫോം വഴിയുള്ള സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്.
കോവിഡിനെ തുടര്‍ന്ന് മൂവരുടേയും നിര്‍മാണ കമ്പനികള്‍ ഒടിടി പ്ലാറ്റ് ഫോം വഴിയാണ് സിനിമാ റിലീസ് ചെയ്തിരുന്നത്. ഓടിടി കമ്പനികളുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. മൂന്ന് നിര്‍മാണ കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളു ടെ രേഖകള്‍ പരിശോധിച്ചു വരികയാണ്. സിനിമകള്‍ ഒടടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതിന് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
നേരത്തേ, മലയാള സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ നടത്തിയിരുന്നു. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചില്‍. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് തെരച്ചില്‍ നടത്തിയത്. ഇവരോട് നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.
വരുമാനവും നിലവിലെ സമ്പത്തും തമ്മിലുള്ള കണക്കുകള്‍ ഒത്തുചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം. താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വിതരണാവകാശത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വലിയ തോതില്‍ ആദായ നികുതി തട്ടിപ്പ് നടക്കുന്നതായും വകുപ്പ് കണ്ടെത്തി. രേഖകള്‍ സഹിതം ഹാജരാകാനാണ് നോട്ടീസ്.
പൃഥ്വിരാജിന്റെ ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന.
പൃഥിരാജിന്റെ നിരവധി സിനിമകൾ ഓടിടി വഴിയായിരുന്നു പ്രദർശനത്തിന് എത്തിയത്. ഇതിനെ തുടർന്ന് തിയ്യേറ്റർ ഉടമകൾ പൃഥിരാജിന്റെ സിനിമകൾ ഇനി തീയ്യേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നൊക്ക പറഞ്ഞിരുന്നു എന്നാൽ പിന്നീട് ഇതിൽ ഒത്തു തീർപ്പാക്കുകയായിരുന്നു.