ആലപ്പുഴ മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത്, മക്കളായ ലെനിന്‍ രഞ്ജിത്ത് , സുനില്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് ഇരുവര്‍ക്കും വിഷംനല്‍കി ആനി ജീവനൊടുക്കിയതാകാമെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്‌പെഷ്യല്‍ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
എന്നാൽ അതേ സമയം തന്നെ കൊലപാതകമായിരിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കാരണം അമ്മയും രണ്ട് ആണ്‍മക്കളും മരിച്ചനിലയില്‍ കണ്ടെത്തിയ വീട് പോലീസ് പൂട്ടിപ്പോയശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ അജ്ഞാതന്റെ ശ്രമം ഉണ്ടായിരുന്നു. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നു. വിവരം അറിഞ്ഞു മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി. യുവാവിനായി തിരച്ചില്‍ നടത്തുമെന്ന് എസ്.ഐ. കെ.ആര്‍. ബിജു പറഞ്ഞു. മാത്രമല്ല മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അറിയണം. ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ ലെനിന്‍ ആരെയോ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ സ്വീകരിച്ചിട്ടില്ല. ഈ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസിനു സംശയാസ്പദമായ രീതിയില്‍ ഈ കോള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ആനിയെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലില്‍ മലര്‍ന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കള്‍ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയില്‍നിന്ന് ലെനിന്‍ വീട്ടിലെത്തിയത്.
രാത്രി സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായും മദ്യപിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതു പതിവാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടില്‍ ചിട്ടിപ്പണം പിരിക്കാന്‍ചെന്ന അയല്‍വാസിയായ യുവാവാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയില്‍ കണ്ടത്. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏഴുവര്‍ഷം മുന്‍പു ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്.
സമീപവാസിയായ വാഴക്കൂട്ടത്തില്‍ ബിനു ഞായറാഴ്ച രാവിലെ എട്ടരയോടെ ചിട്ടിപ്പണം വാങ്ങാന്‍ വന്നപ്പോള്‍ ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോള്‍ ജനാലയിലൂടെ നോക്കിയപ്പോളാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. റോസ്മേരിയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായ എത്തി അകത്തുനിന്നു മണം പിടിച്ച് അടുക്കളവശത്തും മുറ്റത്തുകൂടെയും ഓടി തിരികെ വീടിനകത്തു വന്നിരുന്നു.
‘മക്കളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ വന്നപ്പോ ആനിക്ക് ഇങ്ങനെ ചെയ്യണമെന്നു തോന്നിക്കാണും. അവന്മാരെക്കൊണ്ട് ആ പാവം കുറെ വിഷമിച്ചിട്ടുണ്ട്.’ സമീപവാസികളായ ചില സ്ത്രീകളുടെ അടക്കം പറച്ചിലില്‍ കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനിയുടെ ദുരന്തജീവിതമുണ്ട്.
ആനിയുടെ ഭര്‍ത്താവ് ഏഴുവര്‍ഷം മുന്‍പു മരിച്ചതാണ്. അതിനുശേഷം മക്കളായ ലെനിനിലും സുനിലിലുമായിരുന്നു പ്രതീക്ഷ. പക്ഷേ, ആനിക്ക് അവരില്‍നിന്ന് ഒരിക്കലും സന്തോഷം കിട്ടിയിരുന്നില്ലെന്നു സമീപവാസികള്‍ പറയുന്നു. മക്കളിലൂടെ സ്വസ്ഥത നശിച്ചപ്പോള്‍, ഇവന്മാര്‍ക്ക് വിഷം കലക്കിക്കൊടുത്തു ഞാന്‍ തൂങ്ങി മരിക്കുമെന്നു കഴിഞ്ഞയിടെ ആനി പരിസരവാസികളോടു പറഞ്ഞിരുന്നു.