പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലും ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍. മോൻസന്റെ അയൽവാസിയും സിനിമ നടനുമായ ബാല വഴി നിരവധി താരങ്ങൾ മോൻസന്റെ സ്വകാര്യ മ്യൂസിയം സന്ദർശിക്കാൻ എത്തിയിട്ടുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ , സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരെല്ലാം മോൻസൻ്റെ മ്യൂസിയത്തിലെത്തി. ഒട്ടു മിക്ക ആളുകളും ടിപ്പുവിന്റെ സിഹാസനം എന്ന് പറഞ്ഞ് മോൻസൻ വിശ്വസിപ്പിച്ച പീഠത്തിൽ ഇരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ഇതിനോടകം പുറത്തെത്തിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയായിരുന്നു ബെഹ്റ, നടി പേളി മാണി, മല്ലിക സുകുമാരൻ, ശ്രീനിവാസൻ, കളക്ടർ പ്രശാന്ത് തുടങ്ങിയവർ സിംഹാസനത്തിലിരിക്കുന്ന ചിത്രം എടുത്തിരുന്നു അതെല്ലാം പുറത്തെത്തുകയും ചെയ്തു. എന്നാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മോഹൻ ലാലും മ്യൂസിയം സന്ദർശിച്ചിരുന്നുവെങ്കിലും സിംഹാസനത്തിൽ ഇരിക്കാൻ തയ്യാറായില്ല എന്ന വാർത്തയാണ് പുറത്തെത്തുന്നത്. മോൻസന് വസ്തുക്കൾ വാങ്ങി നൽകിയ സുരേഷാണ് ഈ കാര്യത്തിൽ വെളിപ്പെടുത്തുമായി രംഗത്തെത്തിയിക്കുന്നത്.
മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും ‘ടിപ്പുവിന്റെ സിംഹാസനത്തില്‍’ ഇരുന്നിട്ടുണ്ട്. സിംഹാസനം ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് അന്ന് മോഹന്‍ലാല്‍ പറഞ്ഞതെന്നും സുരേഷ് പറഞ്ഞു. മോൻസൻ കേസുമായി ബന്ധപ്പെട്ട് പത്ത് തവണയില്‍ക്കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറയുന്നു.
മോന്‍സൻ കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാത്രമാണ് ചോദിച്ചതെന്നും സുരേഷ് പറഞ്ഞു. വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കി മാറ്റിയത്. മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മോൻസനെതിരെയുള്ള കേസുകളുടെ എണ്ണം വർധിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസായിരുന്നു ഏറ്റവും ഒടുവിലത്തേത്. ഈ പെൺകുട്ടി നടത്തിയ പല വെളിപ്പെടുത്തലും ഞെട്ടിക്കുന്നതായിരുന്നു. മോൻസന്റെ തിരുമൽ കേന്ദ്രത്തിൽ ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ എത്തുന്നവരുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നുമായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അത് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തിരുമൽ കേന്ദ്രത്തില്ഡ മാത്രമായിരുന്നില്ല അതിഥികളെ താമസിപ്പിച്ചിരുന്ന ബെഡ് റൂമുകളിലും മോൻസൻ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.
അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ ക്രൈംബ്രാഞ്ചും സൈബര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കേബിള്‍ നെറ്റ് വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇവ വോയിസ് കമാന്‍ഡ് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇവ പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റ് ഡിവൈസുകളിലൂടേയും മോന്‍സന് വീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. ആരുടെയൊക്കെ ദൃശ്യങ്ങളാണ് ഇതില്‍ പകര്‍ത്തിയിട്ടുള്ളതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ദൃശ്യങ്ങള്‍ ഐക്ലൗഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും അറിയാന്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്സോ കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയ്ക്കൊപ്പം ക്രൈംബ്രാഞ്ച് ഈ കേസിലും അപേക്ഷ നല്‍കും. അതിനിടെ അറസ്റ്റിലായ ശേഷം മോന്‍സന്റെ ഒരു പെന്‍ഡ്രൈവ് കത്തിച്ച് കളഞ്ഞതായി വിവരമുണ്ട്. മോന്‍സന്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് ഒരു ജീവനക്കാരനാണ് പെന്‍ഡ്രൈവ് കത്തിച്ചത്. മോന്‍സന്റെ മ്യൂസിയത്തില്‍ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ മോന്‍സന് ഗസ്റ്റ്ഹൗസിലിരുന്ന് തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു.