ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ജയിലിലായിട്ട് ആഴ്ച്ചകൾ പിന്നിടുന്നു. ആര്യന് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് വിലക്കുകൾ നീങ്ങിയതിനാൽ ഇന്ന് രാവിലെ ആര്യനെ കാണാൻ ഷാരൂഖ് ആർതർ റോഡിയെ ജയിലിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഷാരൂഖ് ഖാൻ്റെ വീട്ടിലേക്ക് എൻ സി ബി സംഖ്യം എത്തുകയും ചെയ്തു. ഷാരൂഖിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് വിശദീകരിച്ച് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ രംഗത്ത് വന്നിരുന്നു.
മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു. അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്നാണ് എന്‍സിബി നല്‍കുന്ന വിശദീകരണം.
ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു. ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അനന്യ പാണ്ഡെ കേസില്‍ നിര്‍ണ്ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ പറഞ്ഞിരുന്നത് ആര്യന്‍ ഖാന് ബോളിവുഡിലെ യുവനടിയുമായി മയക്കു മരുന്നുമായി ബന്ധപ്പെട്ട് ചാറ്റ് നടത്തി എന്നതായിരുന്നു. ഇത് സംബന്ധിക്കുന്ന വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ സതീഷ് മാനേഷിന്‍ഡേ കോടതിയെ അറിയിച്ചത്.
ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച മറുപടി അറിയിക്കണമെന്ന് എന്‍സിബിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് നിതിന്‍ സാംബ്രേ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നവംബര്‍ ഒന്നുമുതല്‍ 15 വരെ പല അവധി ദിനങ്ങളായതിനാല്‍ ഈ മാസം 30 നകം കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആര്യന്റെ അഭിഭാഷകര്‍.